തീക്കളി എണ്ണയിൽ; ലോകത്തെ ഏറ്റവും വലിയ വാതകപ്പാടം ആക്രമിച്ച് ഇസ്രായേൽ

തെഹ്റാൻ/ തെൽ അവീവ്: ലോകം നിശ്ചലമാകുന്ന എണ്ണയുദ്ധമായിരിക്കും ഇറാനെതിരായ ആക്രമണത്തിന്റെ ഫലമെന്ന ആശങ്ക അക്ഷരാർഥത്തിൽ ശരിവെക്കുംവിധം ഭാവം മാറി പശ്ചിമേഷ്യൻ സംഘർഷം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതകശേഖരമായ ഇറാന്റെ സൗത്ത് പാർസ് വാതക പാടത്തിൽ ബോംബിട്ട് ഇസ്രായേൽ തീക്കളിക്ക് മുതിർന്നിരിക്കുകയാണ്.

ഇതിനു തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് കനത്ത പ്രത്യാക്രമണം നടത്തി. കഴിഞ്ഞദിവസം, ഹുർമുസ് തീരത്തെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ സൗത്ത് പാർസ് വാതക പാടത്തിനുനേരെ ആക്രമണം നടത്തിയത്.

ഗൾഫ് കടലിൽ ഖത്തറിന്റെകൂടി നിയന്ത്രണത്തിലുള്ള സൗത് പാർസ് ശേഖരത്തിൽ 1800 ലക്ഷം കോടി ക്യൂബിക് അടി പ്രകൃതി വാതകമുണ്ടെന്നാണ് കരുതുന്നത്. സൗത് പാർസിനുനേരെയുണ്ടായ ആക്രമണത്തിന്പിന്നാലെ ഇറാൻ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽ.എൻ.ജി പ്ലാന്റിന് നേരെ ആക്രമണം നടത്തി.

ഇതാകട്ടെ, ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാന്റുമാണ്. ഗൾഫ് രാജ്യങ്ങളിലെ മറ്റു ഊർജ നിലയങ്ങൾ ലക്ഷ്യമാക്കിയും ഇറാൻ ഡ്രോണുകൾ തൊടുത്തു. എണ്ണപ്പാടങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ ശക്തമാക്കിയതോടെ, ആഗോള വിപണിയിൽ വിലക്കയറ്റം രൂക്ഷമായി. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇറാന്റെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി നേരത്തെയും യു.എസ്-ഇസ്രായേൽ സഖ്യസേനയുടെ ആക്രമണമുണ്ടായിരുന്നു. തെഹ്റാന് സമീപമുള്ള കറാജ്, ശഹ്റാൻ തുടങ്ങിയ നിലയങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ആക്രമിക്കെപട്ടിരുന്നു. പ്രതിദിനം, രണ്ടേകാൽ ലക്ഷം ബാരൽ എണ്ണ പുറത്തുപോകുന്ന തെഹ്റാൻ റിഫൈനറിയും ആക്രമിക്കപ്പെട്ടു.

പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കാര്യമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, സൗത്ത് പാർസ് ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കകം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ മിസൈലുകൾ പാഞ്ഞു.

കുവൈത്തിൽ മിന അൽ അഹ്മദി റിഫൈനറിക്കുനേരെ രണ്ട് തവണ ആക്രമണമുണ്ടായി. യു.എ.ഇയിൽ ഹബ്സാൻ വാതക നിലയത്തിനുനേരെയും ബാബ് എണ്ണശാല ലക്ഷ്യമാക്കിയും ഇറാൻ മിസൈൽ വർഷിച്ചു. സൗദിയിൽ ആരാംകോയുടെ നിലയങ്ങൾക്കുനേരെയും ഡ്രോണാക്രമണമുണ്ടായി.

അതേസമയം, സൗത് പാർസിലെ ആക്രമണം തങ്ങൾ അറിഞ്ഞുകൊണ്ടല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പെട്ടെന്നുണ്ടായ വികാരത്തിൽ ഇസ്രായേൽ ചെയ്തുപോയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഖത്തറിനുനേരെ തുടർന്നും ആക്രമണമുണ്ടായാൽ സൗത് പാർസ് ഉൾപ്പെടെയുള്ള നിലയങ്ങൾക്കുനേരെ ശക്തമായ ആക്രമണം സംഘടിപ്പിക്കുമെന്നും ഇറാനെ സമ്പൂർണമായും തകർത്തു കളയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതിനിടെ, ഇറാനിലും ലബനാനിലും യു.എസ്-ഇസ്രായേൽ സംയുക്താക്രമണം തുടരുകയാണ്. തെഹ്റാൻ, തബ്രീസ് ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാഴാഴ്ചയും ശക്തമായ ആക്രമണങ്ങളുണ്ടായി. ഇതിനകം ഇറാനിൽ 1600 പേർ കൊല്ലപ്പെട്ടു. 

Tags:    
News Summary - Israel attacks the world’s largest gas field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.