File Photo

ജബലിയ അഭയാർഥി ക്യാമ്പ് വീണ്ടും ആക്രമിച്ച് ഇസ്രായേൽ; 90 പേർ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ഞായറാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. തകർന്നുവീണ കോൺക്രീറ്റ് കൂനകൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ തുടരുകയാണെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം നടത്തി. 15 േപരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹനീൻ അലി അൽ-ഗുത്ഷാൻ എന്ന മാധ്യമപ്രവർത്തകയും കൊല്ലപ്പെട്ടവരിലുൾപ്പെടും. ഇതുകൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. 

ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്‍റെ ചുവരിലാണ് ഇസ്രായേൽ ഷെൽ പതിച്ചത്. 

നാസ്സർ ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്‍റെ ചുവരിൽ ഇസ്രായേൽ ഷെൽ പതിച്ചപ്പോൾ 

 

വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി മുറ്റത്ത് കഴിഞ്ഞ ദിവസം രോഗികളടക്കം 20 പേരെ ഇസ്രായേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും സൈന്യം തകർത്തു. 

വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം ഇസ്രായേൽ തുടരുന്നത്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ മോചനത്തിനായി ചർച്ചകൾ തുടരണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലും പ്രതിഷേധമുയരുകയാണ്. മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 


ഹമാസിന്‍റെ തടവിലുള്ള ബന്ദികളെ​ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം ബിന്യമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് രണ്ടുദിവസമായി ഗസ്സയിൽ ആക്രമണം കടുപ്പിച്ചത്. ബന്ദികളെ ജീവനോടെ തിരികെ വേണ​മെങ്കിൽ ഗസ്സക്കെതിരായ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചാലല്ലാതെ ബന്ദിമോചനത്തെക്കുറിച്ച് ഇനി ചർച്ച ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Israel attacks Jabalia refugee camp and killed 90

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.