'കുട്ടികളെ കൊല്ലുന്ന ട്രംപിനെ കൈവിടുക'; അമേരിക്കക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: അമേരിക്കൻ ഉദ്യോഗസ്ഥർ ഡൊണാൾഡ് ട്രംപ് ഒരുക്കിയ അപകടകരമായ കെണിയിൽ നിന്ന് എത്രയും വേഗം പുറത്തുകടക്കണമെന്ന് ഇറാൻ. അല്ലാത്തപക്ഷം അമേരിക്ക കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി സെയ്യിദ് മെഹ്ദി തബതബായി മുന്നറിയിപ്പ് നൽകി.

വെളളിയാഴ്ച നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ട്രംപിനെ 'കുട്ടികളെ കൊല്ലുന്നവൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബലപ്രയോഗത്തിലൂടെ ഇറാനെ കീഴ്പെടുത്താമെന്ന് അമേരിക്ക കരുതുന്നുണ്ടെങ്കിൽ അവർക്ക് ശക്തമായ മറുപടി നൽകുമെന്ന് തബതബായി പറഞ്ഞു. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന യുദ്ധക്കൊതി കലർന്ന നിലപാടുകൾ അമേരിക്കയെ കൂടുതൽ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ഒരു സ്‌കൂളിന് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തെ സൂചിപ്പിച്ചാണ് ട്രംപിനെ 'ശിശുഹത്യ നടത്തുന്നവൻ' എന്ന് ഇറാൻ വിളിക്കുന്നത്. 165 പെൺകുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവം ഇറാനിൽ വലിയ ജനരോഷത്തിന് കാരണമായിരുന്നു.

തങ്ങളുടെ രാജ്യത്ത് നടത്തിയ സൈനിക അതിക്രമങ്ങൾക്ക് അമേരിക്ക കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും മിഡിൽ ഈസ്റ്റിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടു.  കൊല്ലപ്പെട്ട അലി ഖമേനിക്ക് പിന്നാലെ അധികാരമേറ്റ പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി, ഇറാന്റെ മിസൈൽ ശേഷിയും ആണവ പദ്ധതികളും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിൽ ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരിക്കുകയാണ്. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഉപരോധം നീക്കാൻ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുമ്പോഴാണ്, ഇതിനെ പ്രതിരോധിക്കാൻ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളുടെ പട്ടിക ഇറാൻ പുതുക്കിയത്.

Tags:    
News Summary - Abandon Trump who kills children'; Iran issues a stern warning to America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.