ഗസ്സ സിറ്റി: ഗസ്സയിൽ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുന്നതിനിടെ കരയുദ്ധത്തിനും ഇസ്രായേൽ നീക്കം. ഗസ്സ അതിർത്തിയിൽ ലക്ഷത്തോളം റിസർവ് സൈനികരെ വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ യുദ്ധത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേലി സൈനിക വക്താവ് ജൊനാഥൻ കോൺറികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ഇസ്രായേലി സിവിലിയൻമാരെ ഇനിയും ഭീഷണിപ്പെടുത്താനുള്ള സൈനികശേഷി ഹമാസിനില്ല. ഹമാസ് ഇനി ഗാസ മുനമ്പിനെ നിയന്ത്രിക്കില്ലെന്ന് ഞങ്ങൾ പൂർണമായും ഉറപ്പുവരുത്തും -അദ്ദേഹം പറഞ്ഞു.
ഫലസ്തീനിയൻ അധികൃതരുടെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.
ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.