വാഷിങ്ടൺ / തെൽ അവീവ്: വെടിനിർത്തൽ ബന്ദികൈമാറ്റ കരാറിന്‍റെ ഒന്നാം ഘട്ടം നീട്ടുന്നതിനായി അമേരിക്ക ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിൽ ഇസ്രായേലിന് എതിർപ്പ്. ഹമാസുമായി അമേരിക്ക നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ഇസ്രായേൽ എതിരാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇസ്രായേലിനെ സഹായിക്കാനാണ് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ് പ്രതിനിധികൾ ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിനു പിന്നാലെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ ഇസ്രായേലിന് ആയുധങ്ങളുൾപ്പെടെ എല്ലാ സഹായവും നൽകുമെന്നും ഹമാസിനെ നശിപ്പിക്കുമെന്നും ഗസ്സ വിടാനുള്ള അവസാന അവസരമാണെന്നുമാണ് ട്രംപ് പറഞ്ഞത്.
പക്ഷേ, ട്രംപിന്റെ അന്ത്യശാസനം ഹമാസ് തള്ളി. വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറാനാണ് ട്രംപും നെതന്യാഹുവും ശ്രമിക്കുന്നതെന്നും സ്ഥിരമായ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്നും ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.