ഗസ്സ വിഷയത്തിൽ ഇസ്രായേൽ ‘യുക്തിരഹിതമായി’ പെരുമാറുന്നുവെന്ന് ജാരെദ് കുഷ്‌നർ
കിയവ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാരണം ഗസ്സ വിഷയത്തിൽ ഇസ്രായേൽ സർക്കാർ ‘യുക്തിരഹിതമായാണ്’ പെരുമാറുന്നതെന്ന് യു.എസ് പ്രതിനിധി ജാരെദ് കുഷ്‌നർ. ഹമാസിനെ നിരായുധരാക്കാനുള്ള 'ബോർഡ് ഓഫ് പീസ്' നിർദേശം ഇസ്രായേൽ തള്ളിക്കളഞ്ഞതിനും ഗസ്സയിലെ തുടർച്ചയായ വ്യോമാക്രമണങ്ങൾക്കുമിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യ - യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ കിയവ് സന്ദർശിക്കവേ നടത്തിയ പത്രസമ്മേളനത്തിലാണ് കുഷ്‌നർ ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സയുടെ ഭാവി കാര്യങ്ങളിൽ അമേരിക്കയും ഇസ്രായേലും തമ്മിൽ അടിസ്ഥാനപരമായി ഒരേ അഭിപ്രായമാണുള്ളതെന്ന് കുഷ്‌നർ ചൂണ്ടിക്കാണിച്ചു. എന്നാൽ ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് ചൂടും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. ഇസ്രായേലിലെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചാണ് തങ്ങൾ ഇപ്പോൾ സംസാരിക്കുന്നതെന്നും, അന്തിമ ലക്ഷ്യത്തിൽ പരസ്പര ധാരണയുണ്ടെങ്കിലും വരാനിരിക്കുന്ന തിരക്കേറിയ തെരഞ്ഞെടുപ്പ് ചില കാര്യങ്ങളിൽ അവരെ അല്പം യുക്തിരഹിതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും കുഷ്നെർ മാധ്യമങ്ങളോട് പറഞ്ഞു.
ഗസ്സയിലെ ഹമാസിന്റെയും മറ്റ് സായുധ സംഘങ്ങളുടെയും ആയുധങ്ങൾ പൂർണമായി നീക്കം ചെയ്യുകയും അതിനൊപ്പം ഇസ്രായേൽ സൈനികമായി പിന്മാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് നിലവിൽ അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള കടുത്ത എതിർപ്പ് കാരണം ഈ പദ്ധതികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ ഫലസ്തീനികളുടെ പലായനത്തിന് അനുകൂലമായ പദ്ധതികൾ തയാറാക്കണമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുസ്‍ലിം രാജ്യങ്ങളുടെ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി കിയവിലെത്തിയ യു.എസ് പ്രത്യേക പ്രതിനിധിയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്‌നർ റഷ്യൻ പ്രസിഡന്റുമായും യുക്രെയ്ൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാനുള്ള അമേരിക്കയുടെ നയപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. കിയവിലെ ചർച്ചകളിൽ ഭൂപ്രദേശങ്ങളുടെ വിഷയം സമാധാന ശ്രമങ്ങൾക്ക് ഇനിയും പ്രസക്തമാണെന്ന് സെലെൻസ്‌കി വ്യക്തമാക്കിയപ്പോൾ, സൈനിക പരിഹാരത്തേക്കാൾ നയപരമായ പരിഹാരത്തിനാണ് വാഷിംഗ്ടൺ മുൻഗണന നൽകുന്നതെന്ന് വിറ്റ്‌കോഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.