യു.എൻ 'കറക്റ്റ് ദി മാപ്പ്' പ്രമേയം: ഇന്ത്യയുടെ നിലപാടിനെതിരെ പ്രകോപനവുമായി പാകിസ്താൻ

ഇസ്‍ലാമാബാദ്: ലോക ഭൂപടങ്ങളിലെ തുല്യ വിസ്തീർണ്ണ പ്രാതിനിധ്യം ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയു​ടെ ‘കറക്റ്റ് ദി മാപ്പ്’ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചതിന് പിന്നാലെ പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഔദ്യോഗിക പദവിയെക്കുറിച്ചുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പ്രതികരിച്ച പാകിസ്താൻ, ന്യൂഡൽഹിയുടെ അവകാശവാദങ്ങൾ ‘അടിസ്ഥാനരഹിതമാണെന്ന്’ വിശേഷിപ്പിച്ചു.

ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലുള്ള ഭൂപട പുനഃക്രമീകരണ പ്രമേയത്തിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയത്. ലോക രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളെ കൂടുതൽ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്നതിനായുള്ള യു.എൻ പൊതുസഭയുടെ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ വിശദീകരണം.

ഭൂപടങ്ങളിൽ തുല്യ വിസ്തീർണ്ണത്തിലുള്ള കാർട്ടോഗ്രാഫിക് പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന അടിസ്ഥാന തത്വത്തെയാണ് വോട്ടെടുപ്പ് ഊന്നിയതെന്ന് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിരുന്നു. ഈ പ്രമേയം പ്രത്യേകമായതോ ഏതെങ്കിലും തരത്തിലുള്ള ദേശീയ അതിർത്തികളുടെ ചിത്രീകരണമോ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് സജ്ജാദ് ഹൈദർ ഖാൻ, ജമ്മു കശ്മീരിന്റെ അന്താരാഷ്ട്ര അംഗീകൃത പദവിയെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രസ്താവനകളെ തള്ളിക്കളയുകയായിരുന്നു.

ജമ്മു കശ്മീർ തർക്കം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അജണ്ടയിലെ ഏറ്റവും പഴയതും തീർപ്പുകൽപ്പിക്കാത്തതുമായ പ്രശ്നങ്ങളിലൊന്നാണെന്നും, യു.എൻ രക്ഷാസമിതിയുടെ പ്രമേയങ്ങൾക്കും കശ്മീരി ജനതയുടെ ഇച്ഛക്കും അനുസൃതമായി മാത്രമേ ഇതിന്റെ അന്തിമ വിധി തീർപ്പാക്കാൻ സാധിക്കൂ എന്നും പാകിസ്താൻ വാദിച്ചു. ഇന്ത്യയുടെ ഏകപക്ഷീയമായ അവകാശവാദങ്ങൾക്ക് തർക്ക പ്രദേശത്തിന്റെ പദവി മാറ്റാൻ കഴിയില്ലെന്നും പാകിസ്താൻ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 4-നാണ് 'കറക്റ്റ് ദി മാപ്പ്: റീബാലൻസിങ് ഗ്ലോബൽ കാർട്ടോഗ്രാഫിക് റെപ്രസന്റേഷൻ' എന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കിയത്. ടോഗോ സ്പോൺസർ ചെയ്ത ഈ പ്രമേയത്തെ 164 രാജ്യങ്ങൾ അനുകൂലിച്ചു. ആറ് രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ അമേരിക്ക മാത്രമാണ് ഇതിനെതിരെ വോട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും വ്യക്തവും സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - India’s UN map remarks| Pakistan provokes again over Jammu kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.