ഇബ്രാഹിം അസീസി
തെഹ്‌റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതയായ ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈവശമായിരിക്കുമെന്നും അത് ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ആവർത്തിച്ച് ഇറാൻ. ഇറാന്റെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷനുമായ ഇബ്രാഹിം അസീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുർമുസിലൂടെ ഏതൊക്കെ കപ്പലുകൾക്ക് യാത്രാനുമതി നൽകണമെന്ന് ഇറാൻ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹുർമുസ് കടലിടുക്കിലെ കപ്പൽ യാത്രകൾ നിയന്ത്രിക്കുന്നതിനായി ഇറാൻ പാർലമെന്റ് പുതിയ നിയമം കൊണ്ടുവരികയാണ്. സമുദ്ര സുരക്ഷ, പാരിസ്ഥിതിക സംരക്ഷണം, ദേശീയ സുരക്ഷ എന്നിവ മുൻനിർത്തിയുള്ള ഈ നിയമം നടപ്പിലാക്കാൻ സായുധ സേനക്ക് പൂർണ അധികാരം നൽകും. ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ സമ്പത്ത് ശത്രുവിനെ നേരിടാനുള്ള ആയുധം കൂടിയാണെന്നും ഹുർമുസ് കടലിടുക്കിനെ വിദേശ ശക്തികളുടെ സമ്മർദത്തിന് വഴങ്ങി വിട്ടുനൽകില്ലെന്നും അസീസി പറഞ്ഞു.
ഹുർമുസ് ഉടൻ തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാൻ നരകതുല്യമായ സാഹചര്യം നേരിടേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അമേരിക്കയുടേത് വെറും ബ്ലാക്ക്‌മെയിലിങ് മാത്രമാണെന്നും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ തിരിച്ചടിച്ചു. ഹുർമുസ് കടലിടുക്ക് നിലവിൽ പൂർണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സോഷ്യൽ മീഡിയയിൽ കുറിച്ചതിനെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. എന്നാൽ, റെവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) ഇതിനെ തിരുത്തുകയും പാത നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിൽ ഇറാന്റെ നിയന്ത്രണം വരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള നിർണായക ചർച്ചകൾ പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ചൊവ്വാഴ്ച പുനരാരംഭിക്കും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. എന്നാൽ, ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം മാറ്റാതെ ചർച്ചക്ക് എത്തില്ലെന്ന നിലപാടിലാണ് തെഹ്‌റാൻ. ഈ ചർച്ചകളിലെ ഏറ്റവും പ്രധാന വിഷയം ഹുർമുസ് കടലിടുക്കിന്റെ ഭാവി തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.