തെഹ്‌റാൻ: ഇറാൻ ശക്തിയും അഭിമാനവും കൈവിടാത്ത നിലയിലിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ ഇസ്‌ലാമിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ചർച്ചകളിലൂടെ കൈവരിച്ച ധാരണയെ അദ്ദേഹം ‘വലിയ നേട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഈ ധാരണ ഏകകണ്ഠമായി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. “ഈ കരാറിൽ കീഴടങ്ങലിന്റെ സൂചന നൽകുന്ന ഒരു വ്യവസ്ഥപോലും കണ്ടെത്താൻ അവർക്കാകില്ല. എല്ലാ ബാധ്യതകളും മറുപക്ഷത്തിനാണ്” -പെസഷ്‌കിയാൻ പറഞ്ഞു. സമാധാനത്തിനുള്ള സാധ്യത ഇറാൻ തള്ളിക്കളയരുതെന്നും അതേസമയം വഞ്ചനക്കുള്ള സാധ്യതക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഭീഷണിക്കും സമ്മർദത്തിനും മുന്നിൽ ഒരു സാഹചര്യത്തിലും ഞങ്ങൾ തലകുനിക്കില്ല. അവസാന ശ്വാസംവരെ ഞങ്ങൾ നിലകൊള്ളും. ആക്രമണമുണ്ടായാൽ തകർപ്പൻ മറുപടി നൽകും. എന്നാൽ, യുദ്ധം ഏതെങ്കിലും ഘട്ടത്തിൽ അവസാനിക്കേണ്ടതുണ്ട്. ശക്തിയും അഭിമാനവും നിലനിർത്തുന്ന ഈ സമയത്തുതന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്’’ -പെസഷ്‌കിയാൻ പറഞ്ഞു. അതേസമയം, സംഘർഷവും നാവിക ഉപരോധവും രാജ്യത്ത് പണപ്പെരുപ്പവും സാമ്പത്തിക സമ്മർദവും രൂക്ഷമാക്കിയതായും പെസഷ്‌കിയാൻ സമ്മതിച്ചു. ഏറ്റുമുട്ടൽ തുടരണമെന്ന് ആവശ്യപ്പെടുന്നവർ അതിന്റെ സാമ്പത്തികവും സാമൂഹികവുമായ വിലയും ഏറ്റെടുക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.