തെഹ്റാന്‍: യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. അമേരിക്കക്കും ഇസ്രായേലിനും വലിയൊരു അത്ഭുതം കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. `അമേരിക്കൻ-സയണിസ്റ്റ് സഖ്യത്തിന്റെ ഭീരുത്വപരമായ ഭീകരാക്രമണമാണെന്ന്' ഇറാന്‍ ആരോപിച്ചു.
ഇറാനിലെ മിസൈൽ നിർമ്മാണവും യുറേനിയം സമ്പുഷ്ടീകരണവും തടസ്സപ്പെടുത്തിയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ വാദത്തെ അദ്ദേഹം പരിഹസിച്ചിരുന്നു. സംഘർഷാവസ്ഥയിലും ഇറാന്റെ മിസൈൽ ഉത്പാദനം തടസമില്ലാതെ തുടരുന്നുണ്ടെന്നും മതിയായ ശേഖരങ്ങൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇറാന്റെ നാവികസേന നശിപ്പിച്ചുവെന്ന ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. ധൈര്യമുണ്ടെങ്കിൽ പേർഷ്യൻ ഗൾഫിലേക്ക് കപ്പലുകൾ അയക്കാൻ അദ്ദേഹം വാഷിങ്ടണിനെ വെല്ലുവിളിച്ചു.
പശ്ചിമേഷ‍്യന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാന്റെ സൈനിക പ്രഹരശേഷി തകർത്തതായി നെതന്യാഹു അവകാശപ്പെട്ടു
`20 ദിവസങ്ങൾക്ക് ശേഷം എനിക്ക് പറയാൻ കഴിയും. ഇറാന് ഇന്ന് യുറേനിയം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷിയില്ല. ഞങ്ങൾ ഈ കഴിവുകളെ തകർത്തു കൊണ്ടിരിക്കുകയാണ്. അവരെ ഞങ്ങൾ പൊടിയും ചാരവുമാക്കും'. ഇറാൻ മുമ്പത്തേക്കാൾ ദുർബലമാണെന്നും നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.