ഇറാനിൽനിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലിന്റെ ഒരു ഭാഗം വെസ്റ്റ് ബാങ്കിൽ
തെൽ അവീവ് / തെഹ്റാൻ: കഴിഞ്ഞ മാസം 12 ദിവസം നടന്ന യുദ്ധത്തിൽ ഇറാൻ ആക്രമിച്ചത് ഇസ്രായേലിന്‍റെ അഞ്ച് സൈനിക താവളങ്ങൾ. യുദ്ധമേഖലകളിലെ നാശനഷ്ടങ്ങൾ ഉപഗ്രഹങ്ങൾ വഴി ട്രാക്ക് ചെയ്യുന്ന ഒറിഗോൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ദി ടെലിഗ്രാഫിന് ലഭിച്ച റഡാർ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ടെൽ നോഫ് എയർബേസ്, ഗ്ലിലോട്ട് ഇന്‍റലിജൻസ് ബേസ്, സിപ്പോറിറ്റ് കവച - ആയുധ നിർമ്മാണ കേന്ദ്രം എന്നിവയടക്കം ഇറാൻ ആക്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ മാധ്യമങ്ങളും ടെലിഗ്രാഫ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിക്കുന്നുണ്ട്.
ഇറാനിൽ നിന്ന് അയച്ച ബാലിസ്റ്റിക് മിസൈലിന്റെ ഒരു ഭാഗം വെസ്റ്റ് ബാങ്കിൽ
ഇസ്രായേൽ പ്രതിരോധ സേനാ താവളങ്ങളിലും മറ്റ് അതീവ രഹസ്യ സ്ഥലങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ സൈനിക സെൻസർഷിപ്പ് നിയമങ്ങൾ കാരണം നേരത്തെ ഇസ്രായേലിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.
സൈനിക താവളങ്ങളിൽ പതിച്ചതായി പറയപ്പെടുന്ന റോക്കറ്റുകൾക്ക് പുറമെ, ഇസ്രായേലിന്‍റെയും യു.എസിന്‍റെയും വ്യോമ പ്രതിരോധത്തെ തകർത്ത് 36 മിസൈലുകൾ ഇസ്രായേലിനുള്ളിൽ പതിച്ചു. 28 പേർ കൊല്ലപ്പെടുകയും 240 കെട്ടിടങ്ങളിലായി 2,305 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ട് സർവകലാശാലകളും ഒരു ആശുപത്രിയും ഉൾപ്പെടെ 13,000-ത്തിലധികം പേരാണ് തെരുവിലായത്. 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ ഇസ്രായേലിന് നേരെ 500-ലധികം ബാലിസ്റ്റിക് മിസൈലുകളാണ് അയച്ചത്. 1,100 ഡ്രോണുകളും വിക്ഷേപിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേലുമായുള്ള യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മുഹർറത്തിന്‍റെ ഭാഗമായ ചടങ്ങുകളിലാണ് ഖാംനഈ പങ്കെടുത്തത്. അദ്ദേഹം ആളുകളെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ഇറാൻ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.