തെഹ്റാൻ: ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കും എസ്.സി.ഒ പ്ലസ് യോഗത്തിനുമായി കിർഗിസ്ഥാനിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. പെസെഷ്കിയൻ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിലേക്ക് പുറപ്പെട്ടതായും ഐ.ആർ.എൻ.എ അറിയിച്ചു. സന്ദർശന വേളയിൽ, ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ എന്നിവരുടെ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നിരവധി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലും പെസെഷ്കിയൻ പങ്കെടുക്കും.
യുദ്ധം ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് ആക്രമണത്തിനും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടി പ്രതികരിക്കുമെന്നും കിർഗിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് പെസെഷ്കിയൻ പറഞ്ഞു. മേഖലയിലെ അസ്ഥിരത എല്ലാ രാജ്യങ്ങൾക്കും ദോഷകരമാണെന്നും സുരക്ഷയ്ക്ക് കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉസ്ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച ബിഷ്‌കെക്കിൽ എത്തി. കിർഗിസ്ഥാൻ റിപ്പബ്ലിക് മന്ത്രിസഭാ ചെയർമാൻ അദിൽബെക് കസമാലിവ് വിമാനത്താവളത്തിൽ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കിർഗിസ്ഥാൻ പ്രസിഡന്റ് സദിർ ജാപറോവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ബിഷ്‌കെക്ക് സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.