ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ
വാഷിങ്ടൻ: ഇറാനിലെ പ്രധാന ഊർജ്ജ കേന്ദ്രമായ ഖാർഗ് ദ്വീപ് കനത്ത സ്ഫോടനങ്ങളിലൂടെ തകർത്തെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ ഖാർഗ് ദ്വീപ് തകർത്തുതരിപ്പണമാക്കിയതായി കാട്ടുന്ന എ.ഐ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ട്രംപ് അവകാശമുന്നയിച്ചത്. കഴിഞ്ഞ ജൂലൈ അവസാനത്തിന് ശേഷം ഇറാനെതിരെ അമേരിക്ക നടത്തുന്ന ആദ്യ സൈനിക നീക്കത്തിന്റെ ഭാഗമായി, ലാറക് ദ്വീപിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ യു.എസ് സൈനികർ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ വിവാദ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
‘ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കി’ എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും ട്രംപ് പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസോ യു.എസ് പ്രതിരോധ വകുപ്പോ ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിന് മേലുള്ള ഏത് ആക്രമണവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും ഊർജ്ജ വ്യാപാരത്തിനും വലിയ തിരിച്ചടിയാകും.
ലാറക് ദ്വീപിനു നേരെയുള്ള യു.എസ് ആക്രമണത്തിന് മറുപടിയായി ജോർഡനിലെ രണ്ട് യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ആക്രമണം നടത്തിയിരുന്നു. ഈ സംഘർഷങ്ങൾക്കിടയിലാണ് സൈനിക നീക്കങ്ങൾക്ക് പുറമെ ഇറാനെയും അതിന്റെ സഖ്യകക്ഷികളെയും സാമ്പത്തികമായി തളർത്താൻ യു.എസ് ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കുകൾക്കെതിരെ എല്ലാ ആഴ്ചയും പുതിയ ഉപരോധങ്ങൾ വരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയൻ പണം കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് അത്തരം സ്ഥാപനങ്ങളെ പൂർണമായി ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് അമേരിക്കയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.