കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു. ദുരന്തഭൂമിയിൽ നിന്ന് ഇരുന്നൂറിലധികം കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ദേവ്ഘട്ട് വനത്തിലാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഹിമാലയൻ മേഖലയെ തകർത്ത പ്രളയത്തിൽ ഒലിച്ചുപോയവരുടെ മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതിനെ തുടർന്നാണ് അധികൃതർ കൂട്ട സംസ്കരണത്തിന് തീരുമാനിച്ചത്.
ഭാവിയിൽ കുടുംബങ്ങൾക്ക് ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ കൃത്യമായ ജി.പി.എസ് ഡാറ്റയും അടയാളങ്ങളും നൽകിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇതിനിടെ ഇന്ത്യയും ചൈനയും നൽകിയ ഫോറൻസിക് സഹായത്തോടെ മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
നിലവിൽ 50 ശവങ്ങൾ മാത്രം സൂക്ഷിക്കാൻ ശേഷിയുള്ള ഭരത്പൂർ ആശുപത്രി മോർച്ചറിയിൽ നൂറിലധികം മൃതദേഹങ്ങൾ കവിഞ്ഞാണ് കിടക്കുന്നത്. ദിവസങ്ങളോളം വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹങ്ങൾ അതിവേഗം അഴുകിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കടുത്ത ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും വകവെക്കാതെയാണ് പൊലീസും ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിലും സംസ്കരണ ജോലികളിലും ഏർപ്പെട്ടിരിക്കുന്നത്.
പ്രളയത്തിൽ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി നൂറുകണക്കിന് കുടുംബങ്ങളാണ് ചിത്വാൻ എക്സ്പോ സെന്ററിലും ആശുപത്രി പരിസരത്തുമായി എത്തിച്ചേർന്നിരിക്കുന്നത്. മൃതദേഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പ്രദർശിപ്പിക്കാൻ തയാറാക്കിയ കേന്ദ്രത്തിന് മുന്നിൽ ദുരിതം പേറി കഴിയുന്ന ബന്ധുക്കളുടെ കാഴ്ച ഹൃദയഭേദകമാണ്. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്നും കാണാതായ എല്ലാവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകരെന്നും അധികൃതർ വ്യക്തമാക്കി.
ചൈനീസ് അതിർത്തിയിലെ റസ്വ ഗ്രാമങ്ങളിൽ ഹിമാനികൾ തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 788 പേർ കൊല്ലപ്പെടുകയും മൂന്നായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. റോഡുകളും പാലങ്ങളും അടക്കം ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയ പ്രളയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.