വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വിന്യസിച്ചിപ്പിച്ച രണ്ടായിരത്തിലധികം യു.എസ് നാവികരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ ഗ്രൂപ്പ്. ഇക്കാര്യത്തിൽ യു.എസ് സൈനിക ആസ്ഥാനമായ പെന്റഗൺ അന്വേഷണവും ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മേഖലയിലെ യു.എസ് നാവികര്‍ക്കു നേരെ സംഘം ഭീഷണി മുഴക്കിയതായായും റിപ്പോർട്ട് ഉണ്ട്.
ഹൻദല എന്ന ഹാക്കർ ഗ്രൂപ്പാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് പ്രാദേശിക അറബ് വാർത്താ വെബ്‌സൈറ്റായ ഷഫാഖ് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2,379 യുഎസ് നാവികരുട വിവരങ്ങളാണ് ചോർന്നിരിക്കുന്ന് ഷഫാഖ് ഡോട്ട് കോം പറയുന്നു. വിവരങ്ങൾ ചോർത്തപ്പെട്ടവരുടെ പേരു വിവരങ്ങളും സംഘം പുറത്തുവിട്ടിട്ടുണ്ട്.
ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട ഹാക്കർമാർ, വാട്സ് ആപ്പിലൂടെ യു.എസ് നാവികരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. തങ്ങൾ ഈ മറീനുകളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറീനുകളുടെ കുടുംബങ്ങവിവരങ്ങൾ, വിലാസങ്ങൾ, ദിനചര്യകൾ, ദൈനംദിന നീക്കങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവ പിന്നീട് പുറത്തുവിടുമെന്നും ഹാക്കർ ഗ്രൂപ്പ് അവകാശപ്പെട്ടു.
ചർച്ചക്കുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിൽ ഇരു വിഭാഗവും ധാരണയിലെത്താത്തിനാൽ ഇറാൻ-യ.എസ് രണ്ടാം ഘട്ട സമാധാന ചര്‍ച്ച അനിശ്ചിതമായി നീളുകയാണ്. ചര്‍ച്ചക്ക് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിൽ യു.എസ് പ്രസിഡന്‍റ് ട്രംപ് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്.
ഇതിനിടെ ഇറാൻ നിലവിൽ തകർച്ചയുടെ വക്കിലാണെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ യുദ്ധത്തിന് ശേഷം മതിയെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളി.
ഇറാന്റെ പുതിയ നേതൃത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ 'റെഡ് ലൈനുകളിൽ' മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയിൽസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളിൽ ട്രംപിന്റെ കർക്കശ നിലപാടുകൾക്ക് ബ്രിട്ടീഷ് രാജാവിന്റെ പിന്തുണ ലഭിച്ചത് വലിയ വിജയമായാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. ഇതിനിടെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.