തെൽ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ അതീവ സുരക്ഷാ ജാഗ്രതാ മുന്നറിയിപ്പുമായി സൈറൺ മുഴക്കുന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. വ്യോമ സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായും ചാനൽ റിപ്പോർട്ട് ചെയ്തു. മേഖല വീണ്ടും സംഘർഷഭരിതമായതോടെ ഇറാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിൽ വ്യോമ സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡ് രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ആശുപത്രികളിലെ പ്രവർത്തനങ്ങൾ സുരക്ഷിതമായ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് അടിയന്തരമായി മാറ്റാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ആശുപത്രികളിൽ ചികിത്സയിലുള്ള, വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യാനും ഇസ്രായേൽ നിർദേശം നൽകി.
തുറസ്സായ സ്ഥലങ്ങളിൽ 200 പേരിൽ കൂടുതലോ, ഹാളുകൾക്കുള്ളിൽ 500 പേരിൽ കൂടുതലോ ഒത്തുചേരുന്നതിനും വിലക്കുണ്ട്. പൊതുജനങ്ങൾ തങ്ങളുടെ വീടുകളിലെ സുരക്ഷിത മുറികളും അഭയകേന്ദ്രങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും, സൈന്യത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഹോം ഫ്രണ്ട് കമാൻഡ് വക്താവ് അറിയിച്ചു.
ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും വലിയ രീതിയിലുള്ള മിസൈൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിലയിരുത്തൽ. ലെബനാനിലെ ഇസ്രായേൽ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രിയാണ് ഇറാൻ, ഇസ്രായേലിൽ മിസൈലാക്രമണം നടത്തിയത്.
ഇതിന് മറുപടിയെന്നോണം പശ്ചിമ, മധ്യ ഇറാനിൽ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്റാൻ, തബ്രീസ്, ഇസ്ഫഹാൻ എന്നീ പ്രമുഖ നഗരങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാനെതിരായ ആക്രമണത്തിൽ നാവിക സേനയും പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിന് നേരെ മിസൈലുകൾ വിക്ഷേപിച്ചതിന് ശേഷം ഇറാൻ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ വ്യോമാതിർത്തി അടച്ചു. സുരക്ഷാ വിലയിരുത്തലുകൾ കാരണം രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ വക്താവ് മാജിദ് അഖ്വാൻ അറിയിച്ചതായി വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
ഇറാഖ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടക്കുകയും വ്യോമ നാവിഗേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തതായി സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാഖി വ്യോമാതിർത്തി 72 മണിക്കൂർ അടച്ചിരിക്കുമെന്ന് ഇറാഖി സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു. സിറിയയും 12 മണിക്കൂർ തെക്കൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടുകയും ദമസ്കസ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇസ്രായേലിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിൽ ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം നടത്തിയതോടെ മേഖല വീണ്ടും സംഘർഷഭരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.