ജനീവ: കൃത്യസമയത്ത് നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളും ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന് ഇൻഡിപെൻഡന്‍റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് (ഐ.പി.പി.പി.ആർ) റിപ്പോർട്ട്. അൽപം കാര്യക്ഷമത കാട്ടിയിരുന്നെങ്കിൽ 3.3 ദശലക്ഷത്തിലേറെ പേർ മരിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നതും ഒഴിവാക്കാമായിരുന്നെന്ന് കോവിഡ് മഹാമാരി നേരിടാനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ സ്വതന്ത്ര പാനലിന്‍റെ റിപ്പോർട്ടിലുണ്ട്.
ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകിയെന്ന ആരോപണവും റിപ്പോർട്ട് ഉന്നയിക്കുന്നു. കൊറോണ വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കു തള്ളിവിട്ടെന്ന വിലയിരുത്തലാണ് ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയൻ മുൻ പ്രസിഡന്‍റ് എലൻ ജോൺസൻ സർലീഫ് എന്നിവർ അധ്യക്ഷന്മാരായ സമിതി നടത്തിയിരിക്കുന്നത്. 'കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം' എന്ന റിപ്പോർട്ടിൽ അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ടു എന്ന വിലയിരുത്തലുമുണ്ട്.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ സാർസ് കോവ് 2 എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്‍റെ ഗൗരവം ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ല. വുഹാനിൽ വൈറസ് കണ്ടെത്തിയപ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. പല മേഖലകളിൽ നിന്നുള്ള തുടർച്ചയായ അലംഭാവം ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചു.
ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നത് അനിവാര്യമാണെന്ന് പാനൽ വിലയിരുത്തി. മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതിനും ലോകാരോഗ്യ സംഘടനയെ അനുവദിക്കുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രത സംവിധാനമാണ് വേണ്ടത്.
കോവിഡിനെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടും ജനുവരി 30 വരെ കാത്തിരിക്കാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിക്ക് ജനുവരി 22ന് കൂടിയ യോഗത്തിൽ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. ആ സമിതി യാത്രാ നിയന്ത്രണങ്ങളും ശിപാർശ ചെയ്തില്ല. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളാണ് ഇതിന് വിലങ്ങുതടിയായത്. അത് നവീകരിക്കേണ്ടതിന്‍റെ അനിവാര്യതയാണ് കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടുന്നത്. യാത്രാ നിയന്ത്രണങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഏർപ്പെടുത്തുകയായിരുന്നെങ്കിൽ രോഗവ്യാപനം തടയാമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
കോവിഡ് വ്യാപനം നേരിടുന്നതിനു സമ്പന്ന രാജ്യങ്ങൾ നൂറുകോടി ഡോസ് വാക്സിൻ ദരിദ്ര രാജ്യങ്ങൾക്കു സംഭാവന നൽകണമെന്ന് നിർദേശവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ഇത്തരം മഹാമാരികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ആഗോളതലത്തിൽ സംവിധാനമുണ്ടാകണം. വ്യാപനത്തെ മറികടക്കുന്നതിന് ജി7 രാജ്യങ്ങൾ 19 ബില്യൻ ഡോളർ വാക്സിനും മറ്റുമായി ലോകാരോഗ്യ സംഘടന വഴി നൽകുക, മഹാമാരികളെ നേരിടുന്നതിന് ആഗോളതലത്തിൽ ഫണ്ട് സ്വരൂപിച്ച് 100 ബില്യൻ ഡോളർ വരെ നീക്കിവെക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
വാക്സിൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപാരസംഘടനയും സർക്കാറുകളെയും മരുന്ന് നിർമാതാക്കളെയും ഒന്നിച്ചുകൂട്ടി ലൈസൻസിങ്, സാങ്കോതിക കൈമാറ്റങ്ങൾ എന്നിവ സംബന്ധിച്ച കരാർ ഉണ്ടാക്കണമെന്നുംറിപ്പോർട്ടിലുണ്ട്. മേയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയിൽ ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.