ഇന്തോനേഷ്യയിൽ 243​ പേരുമായി പുറപ്പെട്ട യാത്രാകപ്പൽ കാണാനില്ല; ഒരു മരണം, 103 പേരെ രക്ഷപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബൻജർമാസിനിലേക്ക് പോകുകയായിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലിനാണ് ഞായറാഴ്ച പുലർച്ചെ ബന്ധം നഷ്ടപ്പെട്ടത്.

കപ്പലിൽ 213 യാത്രക്കാരും 30 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കപ്പലിൽനിന്ന് 103 പേരെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും ഇന്തോനേഷ്യൻ രക്ഷാപ്രവർത്തകർ അറിയിച്ചു. കപ്പലിന്റെ കൃത്യമായ സ്ഥാനം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.

ബൻജർമാസിനിലെ തുറമുഖത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ നിന്നാണ് കപ്പലിൽനിന്ന് അവസാന സിഗ്നൽ ലഭിച്ചത്. മോശം കാലാവസ്ഥയാണ് കപ്പലിന്റെ യാത്രക്ക് പ്രധാന വെല്ലുവിളിയായതെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ സുരബായയിൽ നിന്ന് പുറപ്പെട്ട കപ്പൽ ജാവാ കടൽ കടന്ന് ബൻജർമാസിനിലേക്കാണ് പോയിരുന്നത്. യാത്രക്കിടെ കപ്പൽ പ്രതികൂല കാലാവസ്ഥ നേരിട്ടതായാണ് അധികൃതർ നൽകുന്ന വിവരം. തുടർന്ന് ഞായറാഴ്ച പുലർച്ചെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. കപ്പലിൽനിന്ന് അവസാനമായി സിഗ്നൽ ലഭിച്ച സ്ഥാനത്തേക്ക് രക്ഷാകപ്പലുകളും മറ്റ് സംവിധാനങ്ങളും അയച്ചിട്ടുണ്ട്. ഒരു ഹെലികോപ്റ്ററിനെയും വിന്യസിച്ചു. കടലിലെ കാലാവസ്ഥ നിരീക്ഷിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തനം.

Tags:    
News Summary - Indonesian Ferry Missing at Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.