ന്യൂഡൽഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഒരു മോട്ടലിൽ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യക്കും മകനും മുന്നിൽവെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. തർക്കത്തിനൊടുവിലാണ് കൊലപാതകം.
ഡൗൺടൗൺ സ്യൂട്ട് എന്ന മോട്ടലിൽ വെച്ചാണ് സംഭവം. ടെക്സാസിലെ ടെൻസൺ ഗോൾഫ് കോഴ്സിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പൊലീസ് ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്തിരിക്കുന്ന ദൃശ്യങ്ങൾ സ്കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്. യോർദാനിസ് കോബോസ് മാർടിനെസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാൾ മുമ്പും പിടിയിലായിരുന്നു.
ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ഇന്ത്യൻ അധികൃതർ പറഞ്ഞു. ഫോക്ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കേസിലെ പ്രതിയും സഹപ്രവർത്തകയും ചേർന്ന് മോട്ടൽ റൂം വൃത്തിയാക്കുന്നതിനിടെ അവിടത്തെ കേടായ വാഷിങ് മിഷ്യൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ അവരോട് പറഞ്ഞു.
എന്നാൽ, തന്നോട് പറയുന്നതിന് പകരം സഹപ്രവർത്തകയോട് ഇക്കാര്യം പറഞ്ഞതിൽ പ്രകോപിതനായ മാർട്ടിനെസ് മോട്ടലിനുള്ളിലേക്ക് പോയി കത്തിയുമായി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് നാഗമല്ലയെ കുത്തി. രക്ഷപ്പെടാനായി പാർക്കിങ് കേന്ദ്രത്തിലേക്ക് പോയ ഇയാളെ പിന്തുടർന്ന് വീണ്ടും കുത്തിയതിന് ശേഷം തലയറുക്കുകയായിരുന്നു.
ഈ സമയം മോട്ടലിന്റെ ഓഫീസ് റൂമിലായിരുന്നു നാഗമല്ലയ്യയുടെ മകനും ഭാര്യയുമുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അവർ പ്രതിയെ തടഞ്ഞുവെങ്കിലും അവരെ തള്ളിമാറ്റി മാർട്ടിനെസ് കൊലപാതകം നടത്തുകയായിരുന്നു. തല അറുത്തെടുത്തതിന് ശേഷം ഇയാൾ അത് തട്ടിമാറ്റിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.