ഡാളസ്: അമേരിക്കയിൽ ട്രക്ക് കാറിലിടിച്ച് കത്തി രണ്ട് കുട്ടികളടങ്ങുന്ന നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ തേജസ്വിനി, ശ്രീ വെങ്കട്ട്, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടമുണ്ടായത്.
യു.എസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാൻ അറ്റ്ലാന്റയിലേക്ക് കാറിൽ പോയ അവർ ഡാളസിലേക്ക് മടങ്ങുമ്പോൾ ഗ്രീൻ കൗണ്ടിയിൽവെച്ചാണ് അപകടമുണ്ടായത്.
തെറ്റായ ദിശയിലൂടെ എത്തിയ മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. കാറും പൂർണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
സമാനമായ അപകടം 2024 സെപ്റ്റംബറിൽ, ഡാളസിനടുത്തുള്ള ടെക്സസിലെ അന്നയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാർ വെന്തുമരിച്ചിരുന്നു. അതിവേഗതയിൽ വന്ന ട്രക്ക് ആയിരുന്നു അന്നും അപകടമുണ്ടാക്കിയത്.
2024 ആഗസ്റ്റിൽ, ടെക്സസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ മകളും കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന മകൻ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അന്നും കാറിന് തീപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.