യു.എന്‍. സുരക്ഷ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയെന്ന്‌ ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയിരിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യ. പ്രാതിനിധ്യരഹിതമായ സ്വഭാവം മൂലം വിശ്വാസ്യതയോടെ പ്രവർത്തിക്കാൻ സമിതിയ്ക്ക് കഴിയുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യു.എൻ ജനറൽ അസംബ്ലിയുടെ 75-ാം സെഷനിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ്. തിരുമൂർത്തിയാണ് ഈ അഭിപ്രായം വ്യക്തമാക്കിയത്.

പരമാധികാര രാഷ്ട്രങ്ങൾ അംഗങ്ങളായുള്ള, സുരക്ഷാ സമിതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള ഐ.ജി.എൻ (Inter Governmental Negotiations) കാതലായ നേട്ടമൊന്നും കൈവരിച്ചിട്ടില്ല. പരിവർത്തനത്തിൻ്റെ ആവശ്യകതയെ കുറിച്ചുള്ള മനോഹരമായ പ്രസ്താവനകളല്ലാതെ ഒരു ദശകമായി ഐ.ജി.എന്നിൽ ഒന്നും നടക്കുന്നില്ല. ഫലപ്രദമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പകരം സർവകലാശാലാ സംവാദത്തിനുള്ള വേദിയ്ക്ക് സമാനമായി തീർന്നിരിക്കുകയാണ് ഐ.ജി.എൻ എന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ഐ.ജി.എന്നിന്റെ നിലവിലെ ആഭ്യന്തരക്രയവിക്രയങ്ങളുടെ അവസ്ഥയെയും തിരുമൂർത്തി വിമർശിച്ചു.

അതിന്റെ പ്രവർത്തനനയങ്ങളോ രേഖകളോ സുതാര്യമല്ല. 'വിരലിലെണ്ണാവുന്ന' ചില രാജ്യങ്ങളാണ് ഐ.ജി.എന്നിൻ്റെ വളർച്ചയെ തടയുന്നതെന്ന്, രാജ്യങ്ങളുടെ പേരുകൾ പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കൾ സുരക്ഷാ സമിതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ട്. ഇത് എന്ന് നടപ്പാക്കി തുടങ്ങുമെന്നും തിരുമൂർത്തി ചോദിച്ചു. ഇ- വോട്ടിങ്ങിന്റെ കാര്യത്തിലൊഴികെ പൊതുസമ്മത പ്രസക്തമായ ഒരു വിഷയവും സുരക്ഷാ സമിതിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐ.ജി.എന്നിൻ്റെ പ്രവർത്തനം സുതാര്യമാക്കാ മാറ്റണം. രേഖാധിഷ്ഠിതമായ നയങ്ങൾ ഐ.ജി.എന്നിൽ പ്രാവർത്തികമാക്കണം. സഭയിൽ ആഫ്രിക്കയുടെ പ്രാതിനിധ്യം കൂടുതൽ ഉറപ്പു വരുത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. സുരക്ഷാ സമിതിയിലും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തിരുമൂർത്തി കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരെയുള്ള പാകിസ്താൻ പരാമർശങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.