ന്യൂഡൽഹി: മാലിയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നുമാണ് മുന്നറിയിപ്പ്. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും രൂക്ഷമായ ഭീകരാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൗരൻമാർക്ക് ഇന്ത്യ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
'കാറ്റിയിലും മാലിയുടെ മറ്റ് ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും കണക്കിലെടുത്ത്, മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കാനും, വീടിനുള്ളിൽ തന്നെ തുടരാനും, മാലിയൻ അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ബമാകോയിലെ ഇന്ത്യൻ എംബസി അഭ്യർഥിക്കുന്നു'-എംബസി ഉത്തരവിൽ പറയുന്നു. പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ആവശ്യപ്പെട്ട എംബസി അടിയന്തര സാഹചര്യങ്ങളിൽ +223 78486019 / 94793705 എന്നീ നമ്പറുകളിൽ എംബസിയെ ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടു.
മാലിയിലെ വിവിധ നഗരങ്ങളിൽ അതിശക്തമായ ആക്രമണങ്ങളാണ് നടന്നത്. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ആക്രമണം. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഏകോപിത ആക്രമണത്തിൽ ബമാകോ രാജ്യാന്തര വിമാനത്താവളത്തിലും പ്രധാന സൈനിക താവളമുള്ള കാറ്റി നഗരത്തിലും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.
പ്രതിരോധ മന്ത്രി സാദിയോ കാമറയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. അൽ ഖായിദയും വിഘടനവാദികളും ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സൈന്യം അവകാശപ്പെട്ടു. 2020-ലെയും 2021-ലെയും സൈനിക അട്ടിമറികൾക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.