ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യ - പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാനാഹ്വാനവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. സമാധാന ചർച്ചക്ക് ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും ഇരുരാജ്യങ്ങളുമായും നല്ല ബന്ധമാണ് യു.എസിനുള്ളതെന്നും ട്രംപ് പറഞ്ഞു.
“ഇത് വളരെ മോശം സാഹചര്യമാണ്. ഇരുരാജ്യങ്ങളെയും എനിക്ക് നന്നായറിയാം. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്താനും തയാറാകണം. ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇത് ഇവിടെ നിർത്തുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കാൻ തയാറാണ്” - ഇന്ത്യ -പാകിസ്താൻ യുദ്ധസാഹചര്യത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപ് പ്രതികരിച്ചു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചയെണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂറിലൂടെ പാക് പഞ്ചാബ് പ്രവിശ്യയിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തത്. ആക്രമണത്തിൽ 70ലേറെ ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
എന്നാൽ 30ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് പാകിസ്താന്‍റെ വാദം. ആക്രണത്തിനു പിന്നാലെ പാക് സൈനികർ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തുകയാണ്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കനത്ത ജാഗ്രതയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.