സൈനിക നടപടി തത്സമയം കാണുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: 2011ൽ പാകിസ്താനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന അൽഖാഇദ നേതാവ് ഉസാമ ബിൻലാദനെ വധിച്ചതിനുശേഷം അമേരിക്കയുടെ വൻ സൈനിക നടപടിയായാണ് വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറൻസിനെയും തട്ടിക്കൊണ്ടുപോയതിനെ വിലയിരുത്തുന്നത്. ‘‘അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അതിശയകരവും ഫലപ്രദവും ശക്തവുമായ സൈനിക നടപടി’’ എന്നാണ് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നടന്ന വാർത്തസമ്മേളനത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്നാരോപിച്ച് മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിലാണ് കരീബിയൻ മേഖലയിൽ അമേരിക്ക സൈനിക വിന്യാസം നടത്തിയത്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി ബോട്ടുകൾക്ക് നേരെ മിസൈൽ ആക്രമണവും നടത്തി. ഈ ആക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. പലവിധത്തിൽ വെനിസ്വേലക്ക് മേൽ സമ്മർദം വർധിപ്പിച്ചുവരുകയായിരുന്നു ട്രംപ് ഭരണകൂടം. ഈ ആക്രമണങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നു.
മദൂറോയെ പിടികൂടാൻ സഹായകമായ വിവരങ്ങൾ കൈമാറുന്നവർക്ക് അമേരിക്ക 50 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. കരീബിയൻ മേഖലയിൽ സൈനിക നടപടി തുടരുമ്പോഴും മദൂറോയെയും അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങളും പ്രത്യേക സേനയെക്കുറിച്ചും യു.എസ് ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു.
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് മദൂറോയെയും ഭാര്യയെയും പിടികൂടിയതെന്ന് ട്രംപിന്റെ വാർത്തസമ്മേളനത്തിൽ സംസാരിച്ച ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വെളിപ്പെടുത്തി. ഉരുക്ക് ഉപയോഗിച്ച് മദൂറോയുടെ വസതിയുടെ മാതൃക നിർമിച്ച് സൈന്യം പരിശീലനം നടത്തിയെന്ന് ട്രംപ് ‘ഫോക്സ് ന്യൂസി’നോട് പറഞ്ഞു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.46ന് ട്രംപ് പച്ചക്കൊടി കാണിച്ചതോടെയാണ് ഓപറേഷൻ ആരംഭിച്ചത്. 20 വ്യത്യസ്ത വ്യോമതാവളങ്ങളിൽനിന്ന് പറന്നുയർന്ന 150 വിമാനങ്ങളാണ് ഓപറേഷന്റെ ഭാഗമായത്. കാലാവസ്ഥ മോശമായിരുന്നെങ്കിലും വൈദഗ്ധ്യമുള്ള വൈമാനികർക്ക് സഞ്ചരിക്കാവുന്ന പാതയിലൂടെയാണ് വിമാനങ്ങൾ പറന്നതെന്ന് ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.
വെനിസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയായിരുന്നു തലസ്ഥാനമായ കറാക്കസിൽ വൻ സ്ഫോടനങ്ങൾ നടത്തിയതെന്ന് ട്രംപ് വിശദീകരിച്ചു. 30 മിനിറ്റിൽ താഴെ മാത്രമായിരുന്നു ‘വൻ സംയുക്ത സൈനിക-നിയമപാലക റെയിഡ്’ എന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ശനിയാഴ്ച പുലർച്ച പ്രാദേശിക സമയം രണ്ടിന് കാരക്കാസിലെ മദൂറോയുടെ വസതിയുടെ വളപ്പിൽ യു.എസ് ഹെലികോപ്റ്ററുകൾ ഇറങ്ങി പ്രസിഡന്റിനെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കീഴടക്കുന്നതിനിടെ വെടിവെപ്പോ ഏറ്റുമുട്ടലോ നടന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷനൽ ഗാർഡ് ബേസിലാണ് മദൂറോയെയും വഹിച്ചുകൊണ്ട് അമേരിക്കൻ വിമാനം പറന്നിറങ്ങിയത്.
ചില യു.എസ് സൈനികർക്ക് പരിക്കേറ്റെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും ആക്രമണത്തിൽ കുറഞ്ഞത് 40 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വെനിസ്വേലൻ സർക്കാറിന്റെ കണക്കനുസരിച്ച് കറാക്കസിന് പുറമെ മിറാൻഡ, അരാഗ്വ, ലാ ഗ്വൈറ എന്നീ സ്റ്റേറ്റുകളെയും ആക്രമണം ബാധിച്ചിട്ടുണ്ട്. നിരവധി പേർ വീടുകൾ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.