റഷ്യ- യുക്രെയ്ൻ യുദ്ധം: സമാധാന ദൗത്യവുമായി ട്രംപിന്റെ പ്രതിനിധികൾ, പുടിനുമായും സെലെൻസ്കിയുമായും കൂടിക്കാഴ്ച നടത്തും
വാഷിങ്‌ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വേഗത കൂട്ടി അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക സമാധാന ബോർഡ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെദ് കുഷ്‌നറും ഈ വാരാന്ത്യത്തിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. സമാധാന ചർച്ചകളുടെ ഭാഗമായി ശനിയാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും, ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലെൻസ്കിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയൊരു നിർദേശവുമായാണ് പ്രതിനിധികൾ എത്തുന്നതെന്ന് ഒവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് സ്ഥിരീകരിച്ചു.
ട്രംപിന്റെ മരുമകൻ കൂടിയായ ജാരെദ് കുഷ്‌നറും വിറ്റ്‌കോഫും ഇതിനുമുമ്പും റഷ്യയിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് സമാധാന ദൗത്യവുമായി അവർ യുക്രെയ്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 5, 6 തീയതികളിൽ യു.എസ് പ്രതിനിധികൾ എത്തുമെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, പ്രതിനിധികളുടെ സന്ദർശന വേളയിൽ റഷ്യൻ വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കി. സമാനമായ രീതിയിൽ യുക്രെയ്ന്റെ വ്യോമപാതയിൽ റഷ്യയും സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചകൾ പൂർത്തിയാകുന്ന മുറക്ക് വിവരങ്ങൾ പുറത്തുവിടുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
സമാധാന കരാറിലെത്താൻ ഇപ്പോഴും അവസരങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ യുക്രെയ്ൻ പ്രദേശങ്ങൾ വിട്ടുനൽകണമെന്ന അടക്കമുള്ള റഷ്യയുടെ കർശന ഉപാധികളിൽ മാറ്റമില്ലെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, റഷ്യയുടെ ഇത്തരം ആവശ്യങ്ങൾ സമ്പൂർണ്ണ കീഴടങ്ങലിന് തുല്യമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളെയും ഒരു മേശപ്പുറത്ത് കൊണ്ടുവരാനുള്ള യു.എസ് സംഘത്തിന്റെ സുപ്രധാന നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.