സൻആ: യമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 30 സർക്കാർ സൈനികർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. യമൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് വിവരം പുറത്തുവിട്ടത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിനിടയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
ഇതിനിടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 58 വരെയാകാമെന്നും സൂചനയുണ്ട്. യമനിലെ എമർജൻസി ഫോഴ്സിന്റെ കീഴിലുള്ള സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായത്. അൽ-ജൗഫ് ഗവർണറേറ്റിൽ നിന്ന് ഹൂതികൾ എട്ട് മിസൈലുകൾ തൊടുത്തുവിട്ടതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഹദർമൗത്തിലെ അൽ-തിനിയ, അൽ-അബ്ർ, മാരിബിലെ അൽ-റൂക്ക് എന്നീ പ്രദേശങ്ങളാണ് ആക്രമണത്തിന് ഇരയായത്. രാവിലെ നടന്ന പരിശീലന ക്യാമ്പിനിടയിൽ സൈനികർ കൂട്ടമായി ഒത്തുകൂടിയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നിലവിലെ സംഘർഷം രൂക്ഷമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ സേനകൾ സൈനിക മുന്നേറ്റം നടത്തിയതിന്റെ തുടർച്ചയാണ് വ്യാഴാഴ്ചത്തെ ആക്രമണമെന്ന് ഹൂതി വക്താവ് യഹ്‍യാ സരീ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി നിലനിന്നിരുന്ന താരതമ്യേനയുള്ള സമാധാനാന്തരീക്ഷത്തിന് വിരാമമിട്ടുകൊണ്ട്, സമീപ ആഴ്ചകളിൽ ഇറാൻ പിന്തുണയുള്ള ഹൂതികളും യമനിലെ സർക്കാർ സേനകളും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ആക്രമണത്തെ ‘ഭീരുത്വം നിറഞ്ഞത്’ എന്ന് വിശേഷിപ്പിച്ച യു.എസ് എംബസി, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിൽ യമനിലെ പുതിയ സംഭവവികാസങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഒരു മാസം മുമ്പ് സൻആ വിമാനത്താവളത്തിൽ ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് യമനിൽ പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് മറുപടിയായി ജൂലൈ 13ന് സർക്കാർ സേന സൻആ വിമാനത്താവളത്തിൽ ആക്രമണം നടത്തുകയും, തുടർന്ന് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ തിരിച്ചടി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ജൂലൈ 20ന് സൗദി അറേബ്യക്ക് മേൽ ഹൂതികൾ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലൂടെയുള്ള സൗദി ബന്ധിത കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.