ഇസ്ലാമാബാദ്: തൊഷാഖാന (സമ്മാന ശേഖരം) കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം വിജയിച്ചില്ല. ഇംറാൻ ഖാന്‍റെ ലാഹോറിലെ സമാൻ പാർക്കിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും ഇംറാൻ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, പിന്നീട് വീടിന് മുന്നിൽ കൂടിയ പാർട്ടി പ്രവർത്തകരെ ഇംറാൻ ഖാൻ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഒരു രാജ്യത്തിന് അനീതിക്കെതിരെ നിലകൊള്ളാൻ കഴിയാതെ വരുമ്പോൾ അത് അടിമയാകുകയാണെന്ന് ഇംറാൻ ഖാൻ പറഞ്ഞു. ആർക്കു മുന്നിലും തല കുനിക്കില്ല. പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രവർത്തകരെ വിളിച്ചുകൂട്ടിയത്. അധികാരത്തിലുള്ളവർ അവരുടെ പാതയിൽ നിന്ന് തന്നെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അവർ കൊല്ലാൻ ശ്രമിച്ചു. ഹാജരാകാൻ നിർദേശിച്ച കോടതികളിൽ സുരക്ഷയില്ല. തൊഷാഖാന കേസിൽ പൊതു വാദം കേൾക്കണമെന്ന് അധികൃതരോട് അഭ്യർഥിക്കുന്നുവെന്നും ഖാൻ പറഞ്ഞു.
തൊഷാഖാന കേസിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇംറാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്.
ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷാഖാന എന്നറിയപ്പെടുന്ന ട്രഷറിയിൽ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയത് വഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്.
ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവിൽ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ ഔദ്യോഗിക സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നൽകണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്‍റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നൽകുന്നു.
ഇംറാൻ ഖാൻ തനിക്ക് ലഭിച്ച സമ്മാനം സ്വർണ വ്യാപാരിക്ക് വിൽപന നടത്തിയെന്ന ആരോപണത്തിലാണ് രാജ്യത്തെ അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) അന്വേഷണം നടത്തിയത്. നെക്ലേസ് മുൻ സ്പെഷ്യൽ അസിസ്റ്റന്‍റ് സുൽഫീക്കർ ബുഖാരിക്ക് കൈമാറുകയും അദ്ദേഹം ലാഹോറിലെ സ്വർണ വ്യാപാരിക്ക് 18 കോടി രൂപക്ക് വിൽപന നടത്തിയെന്നുമാണ് ആരോപണം. നെക്ലേസ് വിൽപന നടത്തിയത് പകരമായി ഇംറാൻ ചെറിയ തുക മാത്രമാണ് ഖജനാവിൽ നിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ ആരോപണങ്ങളിൽ ഇംറാൻ ഖാനെതിരെ 74 കേസുകൾ ഭരണകൂടം എടുത്തിട്ടുണ്ടെന്നും ഇതിൽ 34 എണ്ണം ക്രിമിനൽ കേസുകളാണെന്നും മാധ്യമപ്രവർത്തകനായ ഫവാദ് പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.