സാമി യാഹൂദ്
കാൻബറ: ഇസ്‌ലാം മതത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഇസ്രായേലി ഇൻഫ്ലുവൻസർ സാമി യാഹൂദിന് (Sammy Yahood) ഏർപ്പെടുത്തിയ വിസ ഓസ്‌ട്രേലിയൻ സർക്കാർ റദ്ദാക്കി. വിദ്വേഷം പ്രചരിപ്പിക്കാൻ എത്തുന്നവരെ രാജ്യം സ്വാഗതം ചെയ്യില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.
യാഹൂദ് ഇസ്രായേലിൽ നിന്നും വിമാനത്തിൽ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. എന്നിരുന്നാലും അബുദാബിയിലേക്ക് യാത്ര തിരിച്ച അദ്ദേഹത്തിന് അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്ക് നേരിട്ടു.
സന്ദർശകർ ശരിയായ കാരണങ്ങൾക്കായിരിക്കണം രാജ്യത്തെത്തേണ്ടതെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്വേഷം പ്രചരിപ്പിക്കുന്നത് ഒരിക്കലും നല്ലൊരു കാരണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാം ഒരു 'അരോചകമായ പ്രത്യയശാസ്ത്രം' ആണെന്നതടക്കമുള്ള യാഹൂദിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വിസ റദ്ദാക്കാൻ പ്രധാന കാരണമായത്.
കഴിഞ്ഞ ഡിസംബർ 14ന് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവെയ്പ്പിനെത്തുടർന്ന് 15 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ഓസ്‌ട്രേലിയ കർശനമാക്കി. തീവ്ര വലതുപക്ഷ ഇസ്രായേലി രാഷ്ട്രീയക്കാരൻ സിംച റോത്ത്മാൻ ഉൾപ്പെടെയുള്ളവർക്കും സമാനമായ രീതിയിൽ ഓസ്‌ട്രേലിയ നേരത്തെ വിസ നിഷേധിച്ചിട്ടുണ്ട്.
യാഹൂദിനെ പൊതുപരിപാടിയിൽ സംസാരിക്കാനായി ക്ഷണിച്ച 'ഓസ്‌ട്രേലിയൻ ജൂത അസോസിയേഷൻ' സർക്കാരിന്റെ നടപടിയെ ശക്തമായി അപലപിച്ചു. ആന്റണി ആൽബനീസ് സർക്കാർ ജൂത സമൂഹത്തെ അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു. സർക്കാരിന്റെ ഈ നടപടി സ്വേച്ഛാധിപത്യപരവും സെൻസർഷിപ്പും ആണെന്ന് സാമി യാഹൂദ് തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.