തെഹ്റാൻ/വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. ഹോർമുസ് കടക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ഒമാനിൽനിന്ന് 37 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്രോസിങ് പൂർത്തിയാക്കാതെ ടാങ്കർ മടങ്ങിയതായി റോയിട്ടേഴ്‌സ് അറിയിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ രണ്ട് ബോട്ടുകൾ തങ്ങളുടെ അടുത്തേക്ക് വരികയും യാതൊരു മുന്നറിയിപ്പും ഇല്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ടാങ്കറിന്റെ ക്യാപ്റ്റൻ അറിയിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ പ്രസ്താവനയിൽ പറഞ്ഞു. ടാങ്കറും ജീവനക്കാരും സംരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഹുർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്നാണ് അടച്ചത്.ഇതിനിടയിലാണ് കപ്പലുകൾക്കുനേരെ വെടിവെപ്പുമുണ്ടായിരിക്കുന്നത്. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനാൽ യു.എസ് വാഗ്ദാന ലംഘനം നടത്തിയതായി ഇറാന്‍റെ സെൻട്രൽ മിലിറ്ററി കമാൻഡ് പ്രതികരിച്ചു. ഇറാനിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകൾക്കുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കുന്നതുവരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്നും സൈന്യം അറിയിച്ചു.
യു.എസിന്‍റെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹുർമുസ് വീണ്ടും അടക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെയാണ് ഹുർമുസ് കടലിടുക്ക് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തത്. അതേസമയം, ബുധനാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്നും യുദ്ധം തുടങ്ങുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ നിർഭാഗ്യവശാൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.