‘നരകത്തിലേക്ക് പോകൂ വൃത്തികെട്ട യാങ്കികളെ’: കൊളംബിയൻ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച് അമേരിക്കൻ വിരുദ്ധ പ്രതിഷേധം

ബൊഗോട്ട: വെനിസ്വേലയിൽ നടന്ന മാരകമായ ആക്രമണത്തിനു ശേഷം തെക്കേ അമേരിക്കയുടെ സൈനിക പ്രവർത്തനങ്ങൾ കൊളംബിയയിലേക്കും വ്യാപിപ്പിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ അപലപിച്ച് പതിനായിരങ്ങൾ കൊളംബിയയിലുടനീളമുള്ള നഗരങ്ങളിലെ തെരുവുകളിലിറങ്ങി. രാജ്യത്തിനു നേർക്ക് സൈനിക നടപടിയുണ്ടാവുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുകയായിരുന്നു. 

‘വെനിസ്വേലയിൽ നടന്നത് നിയമവിരുദ്ധമായിരുന്നു’വെന്ന് കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ബൊളിവർ പ്ലാസയിൽ നടന്ന ഒരു റാലിയിൽ ഒത്തുകൂടിയ ആയിരക്കണക്കിന് അനുയായികളോട് പെട്രോ പറഞ്ഞു. വേദിക്ക് മുന്നിൽ പ്രതിഷേധക്കാർ ‘നരകത്തിലേക്ക് പോകൂ വൃത്തികെട്ട യാങ്കികളെ’ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു.

കൊളംബിയയുടെ വെനിസ്വേലയുമായുള്ള കിഴക്കൻ അതിർത്തിയിലുള്ള നഗരമായ കുക്കുട്ടയിൽ നൂറുകണക്കിന് പ്രകടനക്കാർ മഞ്ഞയും, നീലയും, ചുവപ്പും കലർന്ന രാജ്യത്തിന്റെ പതാകകൾ വീശി 19-ാം നൂറ്റാണ്ടിലെ കത്തീഡ്രലിലേക്ക് മാർച്ച് ചെയ്തു. ‘യാങ്കികൾ പുറത്തു പോകൂ’ എന്നവർ വിളിച്ചു പറഞ്ഞു.

‘ട്രംപ് പിശാചാണ്... ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാണ്’ എന്ന് 55 കാരിയായ ബിസിനസുകാരി ജാനറ്റ് ചാക്കോൺ പറഞ്ഞു. ‘അദ്ദേഹം യുദ്ധത്തിന്റെ പ്രസിഡന്റാണ്..അദ്ദേഹം ഒരു ഭ്രാന്തനാണ്... അദ്ദേഹം ഒരു കൊള്ളക്കാരനാണ്’ എന്ന് 67കാരനായ ജോസ് സിൽവ പ്രതികരിച്ചു.

ശനിയാഴ്ച നടന്ന ആക്രമണത്തിനിടെ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയത് ട്രംപിന്റെ ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്ന അവകാശവാദത്തെ പരിഹസിച്ചുവെന്ന് ജോസ് സിൽവ പറഞ്ഞു.


Tags:    
News Summary - ‘Go to hell, you dirty Yankees’: Anti American protests rock Colombian streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.