ഒാസ്ലോ: നോർവെയിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ് കേസിൽ പ്രതിക്ക് 21 വർഷം തടവുശിക്ഷ നൽകാൻ പ്രോസിക്യൂഷൻ ശിപാർശ. 22കാരനായ ഫിലിപ്പ് മാൻഹൗസിനാണ് 21 വർഷം തടവുശിക്ഷ നൽകാൻ നോർവീജിയൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
പ്രതിക്കെതിരെ കൊലപാതകം, ഭീകര പ്രവർത്തനം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയത്. പ്രതി അപകടകാരിയാണെന്ന് പ്രോസിക്യൂട്ടർ ജൊഹാൻ ഒാവർബെർജ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒാസ്ലോക്ക് സമീപത്തെ അൽ നൂർ പള്ളിയിൽ വെടിവെപ്പ് നടത്തിയ ഫിലിപ്പ് മാൻഹൗസ് 2019 ആഗസ്റ്റ് 19നാണ് അറസ്റ്റിലായത്. ബുള്ളറ്റ് പ്രൂഫ് വസ്ത്രവും കാമറ ഘടിപ്പിച്ച ഹെൽമറ്റും ധരിച്ചെത്തിയ പ്രതി പ്രാർഥനക്കെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പെരുന്നാളിനായി വിശ്വാസികൾ തയാറെടുക്കുന്ന സമയത്തായിരുന്നു ആക്രമണം. വെടിവെപ്പ് 65കാരനടക്കം പ്രാർഥനക്ക് എത്തിയ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. വീട്ടിൽ വെച്ച് 17കാരിയായ അർധ സഹോദരിയെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതി പള്ളിയിലെത്തിയത്.
2019 മാർച്ചിൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആക്രമണത്തിൽ നിന്ന്പ്രചോദനം ഉൾകൊണ്ടാണ് വെടിവെപ്പ് നടത്തിയതെന്ന് ഫിലിപ്പ് മാൻഹൗസ് വെളിപ്പെടുത്തിയിരുന്നു. അന്ന് രണ്ട് മുസ്ലിം പള്ളികളിൽ പ്രതി ബ്രെന്‍റൻ ടരൻറ് നടത്തിയ വെടിവെപ്പിൽ 51 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.