ലണ്ടൻ: ദേശീയ വികാരം ഉൽപാദിപ്പിക്കുന്ന വ്യാജവാർത്തകൾ ഇന്ത്യയിൽ വളരെ വേഗത്തിൽ പ്രചരിക്കുന്നതായി ബി.ബി.സി കണ്ടെത്തൽ. രാജ്യത്ത് വലതുപക്ഷ കക്ഷികൾ വളരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുേമ്പാൾ ഇതിനെ തടയാൻ ശ്രമിക്കുന്നവരുടെ ശക്തി വളരെ ദുർബലമാണെന്നും ചാനൽ കഴിഞ്ഞദിവസം പുറത്തുവിട്ട പഠനം വെളിപ്പെടുത്തി.
ദേശീയത പ്രമേയമാകുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ജനങ്ങൾ സത്യത്തെ പരിഗണിക്കുന്നില്ലെന്നും ‘ബിയോണ്ട് ഫെയ്ക് ന്യൂസ്’ എന്ന പരിപാടിക്ക് വേണ്ടി നടത്തിയ പഠനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നവരിലൂടെയും ട്വിറ്ററിലും വ്യാജവാർത്തകൾ നിരന്തരം പ്രചരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങൾ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര സാഹചര്യം വ്യക്തമാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഒരാഴ്ചത്തെ സന്ദേശങ്ങൾ ഉപയോക്താക്കളുടെ സമ്മതത്തോടെയാണ് പരിശോധിച്ചത്.
മൂന്നു രാജ്യങ്ങളിൽനിന്നായി 80 പേരുടെ സമൂഹ മാധ്യമ ഇടപാടുകളാണ് പഠനത്തിന് ആധാരം. മൂന്നു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ മുഖ്യധാര മാധ്യമങ്ങളെ കുറിച്ച് അവിശ്വാസമുണ്ടെന്നും ഇത് വ്യാജവാർത്തകൾ ഒരു പരിശോധനയുമില്ലാതെ പ്രചരിപ്പിക്കാൻ പ്രേരണയാകുന്നതായും കണ്ടെത്തലിൽ പറയുന്നു. അടുത്ത കാലത്ത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് വാട്സ്ആപ് സന്ദേശങ്ങൾ കാരണമായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെ കുറിച്ച വ്യാജ സന്ദേശങ്ങൾ അപരവിദ്വേഷം വർധിപ്പിക്കുകയും ഇത് അക്രമത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ 30 പേർ ഇന്ത്യയിൽ അടുത്ത കാലത്ത് കൊല്ലപ്പെട്ടു -റിപ്പോർട്ടിൽ പറയുന്നു.
മാധ്യമ സാക്ഷരതയുടെ കുറവാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാജ സന്ദേശങ്ങൾ ഒരു പരിശോധനയുമില്ലാതെ പങ്കുവെക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ബി.സി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.