ബാേങ്കാക്ക്: തായ്ലൻഡിൽ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നതിനിടയിലും രാജ്യത്തുള്ളവർക്ക് സമൂഹമാധ്യമ വെബ്സൈറ്റ് ഉപയോഗിക്കാനാവുന്നുണ്ടെന്ന് റിപ്പോർട്ട്. രാജകുടുംബത്തിനെ വിമർശിക്കുന്നതടക്കം അനുചിതമായ ഉള്ളടക്കമുള്ള പേജുകൾ നീക്കംചെയ്യാത്തപക്ഷം രാജ്യത്ത് ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ പറഞ്ഞിരുന്നു.
ദേശീയ സുരക്ഷക്ക് ഭീഷണിയും നിയമങ്ങൾ ലംഘിക്കുന്നതുമായ 131 വെബ് അഡ്രസുകൾ നീക്കംചെയ്യാൻ ചൊവ്വാഴ്ച വരെ സമയം നൽകാമെന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡ് ടെലികോം റെഗുലേറ്റർ ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. എന്നാൽ, ഫേസ്ബുക്കിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് ടെലികോം കമീഷൻ സെക്രട്ടറി ജനറൽ താകോൺ തൻടാസിത് ചൊവ്വാഴ്ച അറിയിച്ചു.
മോശം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 34 യു.ആർ.എല്ലുകൾ വിലക്കാൻ ആവശ്യമായ രേഖകൾ കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങൾ നീക്കംചെയ്യാൻ മുമ്പ് അപേക്ഷിച്ചപ്പോഴെല്ലാം ഫേസ്ബുക്ക് സഹകരിച്ചിരുന്നുവെന്നും ടാകോൺ പറഞ്ഞു.
2014 ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷം രാജ്യത്തെ സൈനിക സർക്കാർ സമൂഹമാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഏഷ്യയിൽ ഏറ്റവുമധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.