ഓസ്ട്രിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: പോളിങ് അവസാനിക്കെ യൂറോപ്പില്‍ ആശങ്ക

വിയന: യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്നതിനിടെ ഓസ്ട്രിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ രണ്ടാംവട്ട പോളിങ്ങിന് ഞായറാഴ്ച തിരശ്ശീലവീണു. ഒന്നാംഘട്ടത്തില്‍ 35 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ തീവ്രവലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടി നേതാവ് നോബര്‍ട്ട് ഹോഫര്‍ ജേതാവായേക്കുമെന്ന സൂചനകള്‍ യൂറോപ്യന്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍ ആശങ്കപടര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രീന്‍ പാര്‍ട്ടിയിലെ അലക്സാണ്ടര്‍ വാന്‍ ഡെര്‍ബല്ലന്‍ ആണ് ഹോഫറുടെ ഏക പ്രതിയോഗി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 21 ശതമാനം വോട്ടുകള്‍ മാത്രമാണ് അലക്സാണ്ടര്‍ കരസ്ഥമാക്കിയത്.  രണ്ടാംലോക യുദ്ധത്തിനുശേഷം മുഖ്യധാരാപാര്‍ട്ടികള്‍ ഇല്ലാതെനടക്കുന്ന പ്രഥമ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എന്നത് കഴിഞ്ഞദിവസത്തെ പോളിങ്ങിന്‍െറ സവിശേഷതയാണ്.കുടിയേറ്റം മുഖ്യവിഷയമായി ഉന്നയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫ്രീഡം പാര്‍ട്ടിയുടെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ക്ക് ഓസ്ട്രിയന്‍ ജനത പിന്തുണ നല്‍കുന്നതായാണ് ആദ്യഘട്ടഫലങ്ങള്‍ നല്‍കുന്ന സൂചന. 9000 അഭയാര്‍ഥികളെ സ്വീകരിച്ച ഓസ്ട്രിയന്‍ അധികൃതരെ രൂക്ഷമായ വിമര്‍ശങ്ങളുമായി നേരിട്ട ഫ്രീഡം പാര്‍ട്ടി വിദേശ കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിര്‍ദേശവും ഉന്നയിക്കുകയുണ്ടായി.  പ്രസിഡന്‍റ് പദവിക്ക് ഭരണഘടനയില്‍ ആലങ്കാരികസ്ഥാനം മാത്രമാണുള്ളത്. എന്നാല്‍, മന്ത്രിസഭയെ പുറത്താക്കാന്‍ അധികാരമുള്ളതിനാല്‍ പൂര്‍ണാധികാരങ്ങളോടെയാകും സ്ഥാനമേല്‍ക്കുക എന്ന ഹോഫറുടെ മുന്നറിയിപ്പ് ആശങ്കവളര്‍ത്തുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.