ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ അഭയാര്‍ഥികളുടെ കാല്‍കഴുകി ചുംബിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പെസഹ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ അഭയാര്‍ഥികളുടെ പാദം കഴുകി ചുംബിച്ചു. സാഹോദര്യത്തിന്‍െറ ആഹ്വാനവുമായി   ലോകത്തിനു മാതൃകയായ മാര്‍പാപ്പ നമ്മളെല്ലാവരും ദൈവത്തിന്‍െറ മക്കളാണെന്ന്  പ്രഖ്യാപിച്ചു.  ബ്രസല്‍സിലെ ഭീകരാക്രമണത്തിനു ശേഷം മുസ്ലിംവിരുദ്ധ വികാരം രൂക്ഷമായ പശ്ചാത്തലത്തിലാണ് മാര്‍പാപ്പ മാതൃകയായത്. ‘സംസ്കാരത്തിലും മതവിശ്വാസത്തിലും നമ്മള്‍ വ്യത്യസ്തരാണ്. എന്നാല്‍, നമ്മളെല്ലാം സഹോദരങ്ങളാണ്. സമാധാനത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്’ -ചടങ്ങിനു ശേഷം മാര്‍പാപ്പ പറഞ്ഞു.  മുട്ടുകുത്തിനിന്ന് മാര്‍പാപ്പ വിശുദ്ധജലംകൊണ്ട് കാല്‍കഴുകി ചുംബിക്കുമ്പോള്‍ അഭയാര്‍ഥികള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. നാലു സ്ത്രീകളുടെയും എട്ടു പുരുഷന്മാരുടെയും പാദങ്ങളാണ്  മാര്‍പാപ്പ കഴുകിയത്. ചടങ്ങില്‍ പങ്കെടുത്ത  എല്ലാവര്‍ക്കും പ്രത്യേകം ആശംസകള്‍ ലഭിച്ചു. ചടങ്ങിനു ശേഷം ഓരോരുത്തരെയും പാപ്പ പ്രത്യേകം ആശ്ളേഷിക്കുകയും ചെയ്തു.
ശുശ്രൂഷക്കായി തെരഞ്ഞെടുത്ത 12 പേരില്‍ ഹിന്ദുക്കളും മുസ്ലിംകളും  മറ്റു മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ടായിരുന്നു. കാല്‍ കഴുകിയവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. റോമിനു സമീപമുള്ള കാസനുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ഥി കേന്ദ്രത്തിലത്തെിയാണ് പാപ്പ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്. പോപ്പിന്‍െറ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്ത നാലുപേര്‍ നൈജീരിയയില്‍നിന്നുള്ള കത്തോലിക്ക യുവാക്കളാണ്.  11 അന്തേവാസികള്‍ക്കൊപ്പം ഒരു ജീവനക്കാരിയുടെയും പാദങ്ങള്‍  കഴുകി ചുംബിച്ചു പാപ്പ.   സ്വാഗതം എന്ന് വ്യത്യസ്ത ഭാഷകളിലെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് അഭയാര്‍ഥികള്‍ മാര്‍പാപ്പയെ സ്വീകരിച്ചതത്.  892 അഭയാര്‍ഥികളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരുവിഭാഗം മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.