ബീറ്റില്‍സ് പ്രൊഡ്യൂസര്‍ ജോര്‍ജ് മാര്‍ട്ടിന്‍ വിടവാങ്ങി

ലണ്ടന്‍: ഇംഗ്ളീഷ് റോക്ക് ബാന്‍ഡ് ബീറ്റില്‍സിന്‍െറ പ്രൊഡ്യൂസര്‍ ആയിരുന്ന ജോര്‍ജ് മാര്‍ട്ടിന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ബീറ്റില്‍സ് അഞ്ചാമന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ട്ടിന്‍, അഞ്ചു പതിറ്റാണ്ടോളം ബീറ്റില്‍സിന്‍െറ ഭാഗമായിരുന്നു.
റെക്കോഡ് പ്രൊഡ്യൂസര്‍, അറേഞ്ചര്‍, കണ്ടക്ടര്‍, ഓഡിയോ എന്‍ജിനീയര്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ ബീറ്റില്‍സിനെ പ്രശസ്തിയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സംഗീത ലോകത്തെ മികച്ച നിര്‍മാതാക്കളില്‍ ഒരാളായിരുന്ന മാര്‍ട്ടിനാണ് ബീറ്റില്‍സിന്‍െറ എല്ലാ ഒറിജിനല്‍ റെക്കോഡുകളും റെക്കോഡ് ചെയ്ത് നിര്‍മിച്ച് പുറത്തിറക്കിയിരുന്നത്. 700ലേറെ ഗാനങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.
1926 ജനുവരി മൂന്നിന് ലണ്ടനിലെ ഹൈബറിയില്‍ ജനിച്ച ജോര്‍ജ് മാര്‍ട്ടിന് ജീവിതം  സംഗീതമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പിയാനോ പഠനം തുടങ്ങി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച ശേഷം 21ാം വയസ്സിലാണ് പൂര്‍ണമായും സംഗീത വഴിയിലേക്ക് തിരിഞ്ഞത്.
1962ലാണ് ബീറ്റീല്‍സ് സംഘത്തെ പരിചയപ്പെടുന്നത്. ഗ്രൂപ്പ് മാനേജറുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബീറ്റില്‍സിനായി പ്രവര്‍ത്തിക്കാന്‍ തയാറായി. ബീറ്റില്‍സിനുവേണ്ടി 700ഓളം റെക്കോഡുകളാണ് നിര്‍മിച്ചത്. ഗ്രേ ആന്‍ഡ് പേസ്മേക്കേഴ്സ്, കെന്നി റോജേഴ്സ്, ചീപ് ട്രിക് ആന്‍ഡ് സെലിന്‍ ഡിയോണ്‍ തുടങ്ങിയ ആല്‍ബങ്ങള്‍ നിര്‍മിച്ചു. 1997ല്‍ ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായി എല്‍ട്ടണ്‍ ജോണിന്‍െറ ‘കാന്‍ഡില്‍ ഇന്‍ ദ വിന്‍ഡ്’എന്ന ആല്‍ബത്തിന്‍െറ പുതിയ പതിപ്പ് പുറത്തിറക്കി. അക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബവും അതായിരുന്നു. ബ്രിട്ടനില്‍ മുപ്പതും അമേരിക്കയില്‍ 23 ഉം സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങളുണ്ട് മാര്‍ട്ടിന്‍െറ പേരില്‍.  6 തവണ ഗ്രാമി പുരസ്കാരങ്ങളും ഒരു ഓസ്കര്‍ നോമിനേഷനും നേടി. സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1996ല്‍ നൈറ്റ് ബാച്ചിലര്‍ നല്‍കി മാര്‍ട്ടിനെ ബ്രിട്ടീഷ് ഭരണകൂടം ആദരിച്ചിരുന്നു. ജൂഡി ലോക്കാര്‍ട്ട് സ്മിത്താണ് ഭാര്യ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.