ജക്കാർത്ത: ഇന്തൊനേഷ്യയിലെ പ്രവിശ്യാ ദ്വീപും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമായ ബാലിയിൽ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. 32 പേരെ കാണാതായി. 65 പേരുമായി പോയ ബോട്ടാണ് മുങ്ങിയത്. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
കെ.എം.പി ടുനു പ്രതമജയ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ മുങ്ങിയത്. ഈസ്റ്റ് ജാവയിലെ ബന്യൂവാങി പോർട്ടിൽ നിന്ന് പുറപ്പെട്ടയുടനെയായിരുന്നു അപകടം. 29 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പലരും അബോധാവസ്ഥയിലായിരുന്നെന്ന് അധികൃതർ പറഞ്ഞു.
കടലിലെ കാലാവസ്ഥ മോശമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
17,000ത്തോളം ദ്വീപുകളുടെ ശൃംഖലയായ ഇന്തൊനേഷ്യയിൽ ബോട്ടപകടങ്ങൾ ഇടക്കിടെ സംഭവിക്കാറുണ്ട്. കഴിഞ്ഞ മാർച്ചിൽ 16 പേരുമായി പോയ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചിരുന്നു. 2018ൽ 150 പേരുമായി പോയ ബോട്ട് സുമാത്രക്ക് സമീപം മുങ്ങി മൂന്ന് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.