ഇന്ത്യ-പാക് സംഘർഷത്തിൽ പുതിയ അവകാശവാദവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താൻ ഇരുരാജ്യങ്ങൾക്കും 350 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പാകിസ്താനുമായി തങ്ങൾ യുദ്ധത്തിനു പോകില്ലെന്ന് മോദി ഫോണിൽ വിളിച്ച് ഉറപ്പ് നൽകിയെന്നാണ് ട്രംപ് വാദം. യു.എസ്-സൗദി ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 10ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിനു ശേഷം 60 തവണയെങ്കിലും താനാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവന്നതെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത ഫോറത്തിലാണ് ട്രംപിന്‍റെ വിവാദ നടപടി. യുദ്ധം തുടർന്നാൽ താരിഫ് ഉയർത്തുമെന്ന് താൻ മുന്നറിയിപ്പ് നൽകിയെന്നും എന്നാൽ അങ്ങനെ ചെയ്യരുതെന്ന് ഇരുരാഷ്ട്രങ്ങളും തന്നെ വിളിച്ച് അഭ്യർഥിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
ലക്ഷക്കണക്കിന് ജീവനുകൾ സംരക്ഷിക്കാൻ വേണ്ടി മുൻകൈ എടുത്തതിന് നന്ദി അറിയിക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് ആദ്യം തന്നെ ഫോണിൽ വിളിച്ചതെന്ന് ട്രംപ് പറഞ്ഞു. പഹൽഗാമിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടി ആയി മെയ് 7നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇരുരാഷ്ട്രങ്ങളുും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് താനാണെന്ന ട്രംപിന്‍റ വാദം ഇന്ത്യ അപ്പാടെ നിരസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.