ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ സ്റ്റാർമർ ഭരണകാര്യങ്ങളിൽ വൻ പരാജിതനായെന്നും അദ്ദേഹം ഉടൻ രാജിവെക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് പ്രധാന വിഷയങ്ങളിൽ അദ്ദേഹം പൂർണമായി തഴയപ്പെട്ടെന്നും കുടിയേറ്റം, ഊർജം എന്നിവയാണതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"കീർ സ്റ്റാർമർ പ്രധാനമന്ത്രി പദം രാജിവെക്കും. സുപ്രധാനമായ ചില വിഷയങ്ങളിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അദ്ദേഹത്തിന് ആശംസകൾ നേരുന്നു," എന്ന് തന്റെ ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി. ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ യുദ്ധത്തെ ബ്രിട്ടൻ പിന്തുണക്കാത്തതിലും സ്റ്റാർമറോട് ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങളെത്തുടർന്ന് കീർ സ്റ്റാർമർ ദിവസങ്ങൾക്കകം രാജിവെച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലേബർ പാർട്ടിയിലെ പ്രമുഖ നേതാവ് ആൻഡി ബേൺഹാം അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന.
അതേസമയം, കീർ സ്റ്റാമർക്കെതിരെ സ്വന്തം കാബിനറ്റിൽനിന്ന് തന്നെ വിയോജിപ്പുകൾ ഉയർന്നിരുന്നു. താൻ ഉടൻ മാറിനിൽക്കില്ലെന്ന സൂചനയാണ് കീർ സ്റ്റാർമർ നൽകുന്നത്. രണ്ട് വർഷം മുമ്പ് രാജ്യം തനിക്ക് വലിയ ജനവിധി നൽകിയതാണെന്നും, ഇപ്പോഴൊരു നേതൃമാറ്റ മത്സരം രാജ്യത്തെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും സ്റ്റാർമർ ശനിയാഴ്ച പ്രതികരിച്ചിരുന്നു.
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വിവാദപരമായ ചില നയങ്ങളുമാണ് സ്റ്റാമറിന് ജനങ്ങൾക്കിടയിൽ പ്രീതി നഷ്ടപ്പെട്ടിരുന്നു. പ്രതിരോധ ചെലവുകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടർന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി ഉൾപ്പെടെയുള്ള പ്രമുഖരടക്കം പല നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവെച്ചതും സ്റ്റാമറിന് വിനയാവുകയായിരുന്നു. മാഞ്ചസ്റ്റർ മേയറായിരുന്ന ആൻഡി ബേൺഹാം മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ പാർലമെന്റിലെത്തിയിരുന്നു. ലേബർ പാർട്ടിയിലെ വലിയൊരു വിഭാഗം എം.പിമാരും ബേൺഹാമിനെ പിന്തുണക്കുന്നതും സ്റ്റാമറിന് തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.