സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്; ‘ജഡ്ജിമാർ ദേശസ്‌നേഹമില്ലാത്തവർ, ആഗോളതലത്തിൽ 10 ശതമാനം തീരുവ ചുമത്തും’

വാഷിങ്ടൺ: ആഗോള ഇറക്കുമതി തീരുവ റദ്ദാക്കിയ യു.എസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ഡോണാൾഡ് ​ട്രംപ്. കോടതി വിധി രാജ്യത്തിന് നാണക്കേടാണെന്നും ബദൽ നിയമങ്ങളും ഉപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വിധി മറികടക്കാനായി 1962ലെ ട്രേഡ് എക്സ്പാൻഷൻ ആക്ട് ഉപയോഗിക്കാനാണ് ട്രംപിന്റെ നീക്കം. ഇതനുസരിച്ച് ആഗോളതലത്തിൽ 150 ദിവസത്തേക്ക് പത്ത് ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപ് കോടതിയെയും ജഡ്ജിമാരെയും രൂക്ഷമായി വിമർശിച്ചത്. സുപ്രീംകോടതി വിദേശ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് വിധി പുറപ്പെടുവിച്ചതെന്നും വിധിയെ അനുകൂലിച്ച ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരും ദേശസ്‌നേഹമില്ലാത്തവരുമാണെന്നും ട്രംപ് ആരോപിച്ചു. തീരുവ ചുമത്താൻ തനിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ ട്രംപ് കോടതി വിധിയെ തള്ളിപ്പറഞ്ഞു.

ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്കുമേൽ ​ഡോണൾഡ് ട്രംപ് ചുമത്തിയ പകരചുങ്ക നയം നിയമവിരുദ്ധമാണെന്നും ചുങ്കം ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിനിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ വിധിന്യായത്തിലാണ് ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയം തള്ളിയത്. അടിയന്തര സാമ്പത്തിക സാഹചര്യത്തിൽ ഉപയോഗിക്കുന്ന നിയമത്തിന് കീഴിലാണ് ട്രംപ് തീരുവ ചുമത്തിയതെന്നും കോടതി പറഞ്ഞു. നിയമ നിർമാണത്തിലൂടെ യു.എസ് കോൺഗ്രസിന് മാത്രമാണ് നികുതി ചുമത്താനുള്ള അധികാരമുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമാണ് കോടതി വിധി ഏൽപ്പിച്ചത്. 2026 മുതൽ 2035 വരെയുള്ള കാലയളവിൽ ഈ തീരുവകളിലൂടെ 3.6 ട്രില്യൺ ഡോളർ വരുമാനമാണ് വൈറ്റ് ഹൗസ് പ്രതീക്ഷിച്ചിരുന്നത്. നേരത്തെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ 25 ശതമാനം ശിക്ഷാ തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. കോടതി വിധിയെ മറികടന്ന് ബദൽ മാർഗങ്ങളിലൂടെയുള്ള ട്രംപിന്റെ നീക്കം ആഗോള വിപണിയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. 

Tags:    
News Summary - Donald Trump promises new tariffs; slams supreme court decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.