ന്യൂഡൽഹി: പുതിയ ഡൽഹി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് ശേഷമുണ്ടാകുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 13ന് ശേഷമായിരിക്കും മോദി. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമാണ്. ഇതിനിടെയാണ് സത്യപ്രതിജ്ഞ സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്.
അരവിന്ദ് കെജ്രിവാളിനെ അടിയറവ് പറയിച്ച പർവേശ് വർമ, ഡൽഹിയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിത നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ തന്നെ പർവേശ് വർമക്കായിരിക്കും മുൻഗണന.
ഇവരെ കൂടാതെ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിന്റെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഡൽഹിയിലെ എം.പിയാണ് ബാൻസുരി. അതോടൊപ്പം മോത്തി നഗറിൽ നിന്ന് വിജയിച്ച ഹരീഷ് ഖുറാനയുടെ പേരും പരിഗണനയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും സർക്കാർ രൂപവത്കരണ ചർച്ചകളിൽ സജീവമായുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 48 സീറ്റുകളിൽ വിജയിച്ച് ബി.ജെ.പി ഡൽഹിയിൽ അധികാരം പിടിച്ചിരുന്നു. 22 സീറ്റുകളിൽ മാത്രമാണ് എ.എ.പി ജയിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.