മോസ്കോ: റഷ്യയിൽ വിമാനം തകർന്ന് 49 മരണം. അഞ്ചുകുട്ടികളടക്കം 43 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി റഷ്യയിൽ നിന്ന് പറന്ന എ.എൻ24 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ ചൈന അതിർത്തിക്കടുത്തുള്ള അമൂറിൽ കത്തിയ നിലയിലാണ് കണ്ടെത്തിയത്. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ മുഴുവനാളുകളും മരിച്ചതായാണ് അടിയന്തര സുരക്ഷ ഏജൻസിയുടെ പ്രഥമിക റിപ്പോർട്ട്.
യാത്രാവിമാനം കാണാതായതായ വാർത്ത വ്യാഴാഴ്ച രാവിലെ തന്നെ റീജനൽ ഗവർണർ വാസിലി ഒർലോവ് അറിയിച്ചിരുന്നു. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം.
ടിൻഡയിൽ നിന്ന് 15 കിലോമീറ്റർ തെക്കായിട്ടാണ് അപകടം നടന്നതെന്ന് അധികൃതർ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം രണ്ടാമതും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സൈബീരിയ ആസ്ഥാനമായ അങ്കാറ എയർലൈൻ സർവിസിന്റേതാണ് അപകടത്തിൽപെട്ട വിമാനം. ചൈനാ അതിർത്തിക്കടുത്തുള്ള അമുർ മേഖലക്കടുത്ത് ടിൻഡ നഗരത്തിനടുത്തെത്തിയ വിമാനം പിന്നീട് എയർ ട്രാഫിക് റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തൊട്ടുപിന്നാലെ, വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.
ഈ മേഖലയില്‍തന്നെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്തിന് 50 വർഷം പഴക്കമുണ്ട്.
2021ൽ 28 യാത്രക്കാരുമായി ആന്റനോവ് എൻ 26 യാത്രവിമാനം റഷ്യയുടെ കിഴക്കൻ മേഖലയായ കാംചത്കയിൽ തകർന്നുവീണ് ആറുപേർ മരിച്ചിരുന്നു. ഈ മാനദുരന്തത്തിനുശേഷം റഷ്യൻ വിമാനസുരക്ഷാവിഭാഗം യാത്രാക്കാരുടെ സുരക്ഷക്ക് കൂടുതൽ മുൻതൂക്കം നൽകിവരുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടുമൊരു ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.