മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത മിന്നൽ സമരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളെ സാരമായി ബാധിച്ചു. ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള മൂന്നാംകക്ഷി ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എഐ എയർപോർട്ട് സർവിസസ് ലിമിറ്റഡിലെ ജീവനക്കാരാണ് സമരരംഗത്തിറങ്ങിയത്.
റാംപ് ഓപ്പറേഷൻസ്, ബാഗേജ് ഹാൻഡ്‌ലിങ്, വിമാനങ്ങളുടെ സർവിസ് എന്നിവ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പെട്ടെന്ന് ജോലി നിർത്തിവെച്ചതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കപ്പെട്ടു. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 15-ലധികം എയർ ഇന്ത്യ വിമാനങ്ങൾ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയത്.
ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയ ഒരു എയർ ഇന്ത്യ വിമാനം രാവിലെ 11.45ന് ലാൻഡ് ചെയ്തെങ്കിലും യാത്രക്കാർക്ക് ഏകദേശം ഒരു മണിക്കൂറിലേറെ വിമാനത്തിനുള്ളിൽ തന്നെ കാത്തിരിക്കേണ്ടിവന്നു. തുടർന്ന് ബാഗേജ് ലഭിക്കാനും വലിയ താമസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു. ചിലർക്ക് നിർണായക മീറ്റിംഗുകളും യാത്രാപദ്ധതികളും നഷ്ടമായി.
വിവിധ നഗരങ്ങളിൽ നിന്ന് മുംബൈയിൽ വന്നിറങ്ങിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു മണിക്കൂറിലേറെ സമയമാണ് പുറത്തിറങ്ങാനാകാതെ റൺവേയിൽ കിടന്ന വിമാനങ്ങൾക്കുള്ളിൽ കാത്തുനിൽക്കേണ്ടി വന്നത്.ലാൻഡിംഗിന് ശേഷവും ജീവനക്കാരുടെ കുറവ് മൂലം യാത്രക്കാരുടെ ബാഗേജുകൾ വിമാനത്തിൽ നിന്ന് കൃത്യസമയത്ത് ഇറക്കാൻ കഴിഞ്ഞില്ല.
വിമാനത്തിന് പുറത്തെത്തിയ യാത്രക്കാർക്ക് ബാഗേജ് കൈപ്പറ്റാൻ വീണ്ടും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നത് വിമാനത്താവളത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഫ്ലൈദുബായ്, സൗദിയ, ഒമാൻ എയർ, സലാം എയർ തുടങ്ങിയ വിദേശ വിമാന കമ്പനികളുടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളും എ.ഐ.എ.എസ്.എൽ. ആണ് ചെയ്യുന്നത് എന്നതിനാൽ ഈ വിമാനങ്ങളെയും സമരം ബാധിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ എയർ ഇന്ത്യ അധികൃതരും വിമാനത്താവള മാനേജ്‌മെന്റും സമരക്കാരുമായി അടിയന്തര ചർച്ചകൾ നടത്തി. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ എത്രയും വേഗം പരിശോധിച്ച് പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് ജീവനക്കാർ സമരം പിൻവലിച്ച് ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും, വിമാനങ്ങളുടെ സമയക്രമം പാലിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.