പാരിസ്: പൊലീസിന്റെ വെടിയേറ്റ് കൗമാരക്കാരനായ നാഇൽ മരിച്ചതിനുപിന്നാലെ ഫ്രാൻസിൽ അഞ്ചുദിവസമായി അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധത്തിന് നേരിയ ശമനം. ഞായറാഴ്ച രാത്രി അക്രമസംഭവങ്ങളിൽ കാര്യമായ കുറവുണ്ടായി. അക്രമത്തിൽ പങ്കെടുത്ത 150ലധികം പേരെ ഞായറാഴ്ച രാത്രി അറസ്റ്റുചെയ്തു. അക്രമം അവസാനിപ്പിക്കണമെന്ന് നാഇലിന്റെ കുടുംബത്തിൽനിന്ന് ഉൾപ്പെടെ ആവശ്യം ഉയർന്നിരുന്നു.
അക്രമത്തിലും കൊള്ളയിലും പ്രതിഷേധിക്കാൻ തിങ്കളാഴ്ച ടൗൺ ഹാളുകൾക്കുപുറത്ത് മേയർമാരുടെ നേതൃത്വത്തിൽ റാലി നടത്തി. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴാൻ അനുവദിക്കില്ലെന്ന് രാജ്യത്തെ മേയർമാരുടെ കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു. പാരിസ് മേയറുടെ വസതിക്കുനേരെയും കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു. അക്രമത്തിന് ശമനമുണ്ടായതിൽ സന്തോഷമുണ്ടെന്ന് നഹെലിന്റെ നാടായ നാന്റെയിലെ മേയർ പാട്രിക് ജെറി പറഞ്ഞു. അതേസമയം, നിലവിലെ സാഹചര്യത്തിലേക്ക് വഴിതുറന്ന സംഭവത്തെയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ ആവശ്യത്തെയും കാണാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമസംഭവങ്ങളുണ്ടായ 220 മുനിസിപ്പൽ പ്രദേശങ്ങളിലെ മേയർമാരുടെ യോഗം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാരിസിന്റെ വടക്ക് സെയിൻ സെയിന്റ് ഡെനിസിൽ ഭൂമിക്കടിയിലെ കാർ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീയണക്കാൻ ശ്രമിക്കുന്നതിനിടെ 24കാരനായ അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭവുമായി ഇതിന് ബന്ധമുണ്ടെന്നതിന് പ്രാഥമികമായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അഗ്നിശമനസേന വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.