ന്യൂഡൽഹി: അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദേശിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ നടപടി. പി.ടി.ഐ റിപ്പോർട്ടറോട് ഈ മാസം അവസാനത്തോടെ രാജ്യം വിടാനാണ് ചൈന നിർദേശിച്ചിരിക്കുന്നത്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം അവസാനിക്കുകയാണ്.
കഴിഞ്ഞ വർഷം നാല് ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് ചൈനയിലുണ്ടായിരുന്നത്. ഇതിൽ ഹിന്ദുസ്ഥാൻ ടൈംസ് ലേഖകൻ കഴിഞ്ഞയാഴ്ച ചൈന വിട്ടു. പ്രസാർ ഭാരതി, ദ ഹിന്ദു റിപ്പോർട്ടമാർക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നൽകിയില്ല. വാർത്തയോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയം തയാറായിട്ടില്ല.
അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് ഇന്ത്യവിട്ട ചൈനീസ് മാധ്യമപ്രവർത്തകൻ വിസ പുതുക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. സിൻഹുവ, ചൈനീസ് സെൻട്രൽ ടെലിവിഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ നിഷേധിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.
നേരത്തെ ചൈനീസ് റിപ്പോർട്ടർമാർക്ക് തടസങ്ങളില്ലാതെ രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ചൈനയിലെ സ്ഥിതി അതല്ലെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഗൽവാനിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്. നേരത്തെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയും യു.എസും തമ്മിലും തർക്കമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.