തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനിക അഭ്യാസം തുടങ്ങി; മേഖലയിൽ യുദ്ധഭീതി

യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിന്നാലെ തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനിക അഭ്യാസം ആരംഭിച്ചു. തായ്‌വാനെ വലയം ചെയ്താണ് സുപ്രധാന അന്താരാഷ്ട്ര കപ്പൽപ്പാതകളിൽ ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസവും ശക്തിപ്രകടനവും നടക്കുന്നത്.

നാൻസി തായ്‍വാൻ സന്ദർശിച്ചാൽ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്ന് ചൈന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പെലോസി മടങ്ങിയതിനു പിന്നാലെ ചൈനയുടെ 27 യുദ്ധവിമാനങ്ങൾ തായ്‍വാന്റെ വ്യോമ പ്രതിരോധ മേഖല കടന്ന് പ്രകോടപനം സൃഷ്ടിക്കുകയു ചെയ്തിരുന്നു. ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിച്ച സൈനിക അഭ്യാസങ്ങളിൽ ലൈവ്-ഫയറിങ്ങും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദ്വീപിന് ചുറ്റുമുള്ള ആറ് പ്രധാന കേന്ദ്രങ്ങളാണ് സൈനിക അഭ്യാസത്തിനായി തെരഞ്ഞെടുത്തത്. ഈ ദിവസങ്ങളിൽ കപ്പലുകളും വിമാനങ്ങളും വ്യോമ, ജല പാതകളിൽ പ്രവേശിക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആകാശത്തേക്ക് വലിയ ശബ്ദത്തോടെ നിരവധി മിസൈലുകൾ കുതിച്ചുയരുന്നതും പിന്നാലെ വെളുത്ത പുകയും കണ്ടതായി അതിർത്തി ദ്വീപായ പിംഗ്‌ടാനിലെ എ.എഫ്.പി പത്രപ്രവർത്തകർ പറഞ്ഞു.

ചൈനയുടെ സൈനിക അഭ്യാസം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം ആഗ്രഹിക്കാതെ യുദ്ധത്തിന് തയാറെടുക്കുക എന്ന തത്വം ഉയർത്തിപ്പിടിക്കുമെന്നും സംഘർഷം വർധിപ്പിക്കാതെ തർക്കങ്ങൾ പരിഹരിക്കാനുള്ള മാനോഭാവമാണ് തങ്ങൾക്കെന്നും ദേശീയ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ചയാണ് നാൻസി പെലോസി തായ്‍വാൻ സന്ദർശിച്ചത്.

അങ്ങേയറ്റം പ്രകോപനപരമായ സന്ദർശനം എന്നാണ് ചൈന പ്രതിരോധ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. തായ്‍വാൻ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവർത്തകരുമായും നാൻസി പെലോസി കൂടിക്കാഴ്ച നടത്തിയിരുന്നു. തായ്‍വാൻ കടലിലെ തൽസ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‍വാൻ സന്ദർശിക്കുന്നത് അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി.

അതിനിടെ, നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ ബൈജിങ്ങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു. ചെയ്യുന്ന അബദ്ധങ്ങൾക്ക് വലിയ വിലനൽകേണ്ടിവരുമെന്നും, തായ്‍വാൻ വിഷയത്തെ തങ്ങൾക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Tags:    
News Summary - China Starts Largest-Ever Military Drills Around Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.