ബാങ്കോക്: കഴിഞ്ഞ ജൂലൈയിൽ യു.എസ് മധ്യസ്ഥതയിൽ രൂപപ്പെട്ട കംബോഡിയ-തായ്ലൻഡ് വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ.
കഴിഞ്ഞദിവസം കരാർ ലംഘിച്ച് കംബോഡിയ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ തായ്ലൻഡിന്റെ രണ്ട് സൈനികർക്ക് പരിക്കേറ്റതോടെയാണിത്.
വെടിനിർത്തൽ കരാറിൽനിന്ന് പിൻവാങ്ങുന്നുവെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുറ്റിൻ ചാൻവിരാകുൽ പറഞ്ഞു. കരാറിന്റെ ഭാഗമായി തുടങ്ങിവെച്ച പ്രവർത്തനങ്ങളെല്ലാം മരവിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂലൈയിൽ മലേഷ്യയിൽ നടന്ന സന്ധി സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള കരാർ യാഥാർഥ്യമായത്.
അതിർത്തിയിൽനിന്ന് ആയുധശേഖരങ്ങൾ പിൻവലിക്കുക, ഇരു രാജ്യങ്ങളും സ്ഥാപിച്ച കുഴിബോംബുകൾ നിർവീര്യമാക്കുക, തായ്ലൻഡ് ജയിലിലുള്ള കംബോഡിയൻ സൈനികരെ മോചിപ്പിക്കുക തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ.
കരാർ യാഥാർഥ്യമാക്കാനായി ഇരു രാജ്യങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന രണ്ട് തായ് സൈനികർക്ക് കുഴിബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കരാറിനുശേഷവും കംബോഡിയ, അതിർത്തിയിൽ പുതിയ കുഴിബോംബുകൾ സ്ഥാപിക്കുകയാണെന്നാണ് തായ്ലൻഡിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.