ന്യൂഡൽഹി: രാജ്യത്തെ എണ്ണ റിഫൈനർമാർ സാമ്പത്തിക പരിഗണനകൾക്ക് മുൻഗണന നൽകുന്നത് തുടരുന്നതിനാൽ, ആഗസ്റ്റിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ പ്രതിദിനം 2 ദശലക്ഷം ബാരലായി ഉയർന്നു. ആഗോള റിയൽ ടൈം ഡാറ്റ ആൻഡ് അനലിറ്റിക്സ് ദാതാവായ ‘കെപ്ലർ’ പറയുന്നതനുസരിച്ച് ആഗസ്റ്റ് ആദ്യ പകുതിയിൽ പ്രതിദിനം ഇറക്കുമതി ചെയ്ത 5.2 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ 38 ശതമാനവും റഷ്യയിൽ നിന്നാണ്.
ജൂലൈയിൽ 1.6 ദശലക്ഷം ബാരൽ ആയിരുന്നു ഇറക്കുമതി. റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ പ്രതിദിനം 2 ദശലക്ഷം ബാരൽ വർധനയുണ്ടായി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക 25 ശതമാനം അധിക തീരുവ ചുമത്തിയ ട്രംപിന്റെ ഭീഷണി വിപണിയിൽ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കെപ്ലറിന്റെ അഭിപ്രായത്തിൽ, പ്രതിദിനം 2,64,000 ബാരൽ എണ്ണയുമായി അഞ്ചാമത്തെ വലിയ വിതരണക്കാരനായിരുന്നു യു.എസ്. 2025 ജൂലൈ അവസാനത്തിൽ ട്രംപ് ഭരണകൂടം താരിഫ് പ്രഖ്യാപിച്ചതിനുശേഷവും ആഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി ഇതുവരെ സ്ഥിരത പുലർത്തിയിട്ടുണ്ടെന്നുണ്ട് കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് (റിഫൈനിങ് & മോങ്‍ലിങ്) സുമിത് റിറ്റോലിയ പറഞ്ഞു. റഷ്യൻ അളവ് കുറക്കാൻ സർക്കാർ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ കാര്യങ്ങൾ പതിവുപോലെയാണെന്നായിരുന്നു മറുപടി.
എന്നാൽ, ഇപ്പോൾ നമ്മൾ കാണുന്ന സ്ഥിരത പ്രധാനമായും സമയക്രമീകരണത്തിന്റെ ഫലമാണ്. നയപരമായ മാറ്റം വരുന്നതിനു വളരെ മുമ്പു തന്നെ ആഗസ്റ്റിലെ കാർഗോകൾ ജൂണിലും ജൂലൈ തുടക്കത്തിലും ലോക്ക് ചെയ്തു. അതുകൊണ്ടു തന്നെ നിലവിലെ ഡാറ്റ കാണിക്കുന്നത് ആഴ്ചകൾക്ക് മുമ്പുള്ള നയങ്ങളെയാണ്. താരിഫ്, പേയ്‌മെന്റ് പ്രശ്നങ്ങൾ, ഷിപ്പിങ് സംഘർഷം എന്നിവ കാരണം അതിന്റെ യഥാർഥ ഫലം സെപ്റ്റംബർ അവസാനം മുതൽ മാത്രമേ ദൃശ്യമാകാൻ തുടങ്ങുകയുള്ളൂ എന്നും സുമിത് കൂട്ടിച്ചേർത്തു.
‘വാങ്ങാൻ ഞങ്ങളോട് പറയുന്നില്ല. വാങ്ങരുതെന്നും പറയുന്നില്ല’ എന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചെയർമാൻ അരവിന്ദർ സിങ് സാഹ്നി പറഞ്ഞു. റഷ്യൻ ക്രൂഡിന്റെ വിഹിതം കൂട്ടാനോ കുറക്കാനോ ഞങ്ങൾ അധിക ശ്രമം നടത്തുന്നില്ല. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഐ.ഒ.സി സംസ്കരിച്ച ക്രൂഡിന്റെ ഏകദേശം 22 ശതമാനവും റഷ്യൻ എണ്ണയായിരുന്നു, സമീപഭാവിയിൽ അളവ് അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.