ന്യൂഡൽഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട സൈനിക മേധാവിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ജൂലിയോ സീസർ ഡ അരുഡയെയാണ് പുറത്താക്കിയത്. മുൻ പ്രസിഡന്റ് ബോൾസനാരോയുടെ അനുയായികൾ നടത്തിയ കലാപത്തെ തുടർന്നാണ് പുറത്താക്കൽ.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് അരുഡ സൈനിക മേധാവിയായി ചുമതലയേറ്റത്. തെക്ക്-കിഴക്കൻ ആർമി കമാൻഡർ തോമസ് റിബേരിയോ പയ്‍വയാണ് പുതിയ സൈനിക മേധാവിയെന്നും ഗ്ലോബോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കലാപത്തെ തുടർന്ന് നിരവധി സൈനികരെ ബ്രസീൽ പ്രസിഡന്റ് സുരക്ഷാ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. കലാപത്തിൽ സൈന്യത്തിനും പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഡ സിൽവ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി ജോസ് മുസിയോ വ്യക്തമാക്കുന്നത്.
ജനുവരി എട്ടിനാണ് മുൻ പ്രസിഡന്റ് ബോൾസനാരോയെ പിന്തുണക്കുന്ന 3000ത്തോളം ആളുകൾ കലാപവുമായി തെരുവിലിറങ്ങിയത്. ബ്രസീൽ സുപ്രീംകോടതിയിലേക്ക് വരെ കലാപകാരികൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.