ബോറിസ് ജോൺസൺ: അന്ന് ഒളിമ്പിക് ഹീറോ; ഇന്ന് വിവാദ നായകൻ

ലണ്ടൻ: രാജകീയ പരിവേഷത്തോടെയായിരുന്നു നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് പഴയ ലണ്ടൻ ഒളിമ്പിക്സ് വീരനായകൻ ബോറിസ് ജോൺസൺ എഴുന്നള്ളിക്കപ്പെട്ടത്. പാർലമെന്റ് അംഗമായും കോസ്മോപൊളിറ്റൻ നഗരത്തിന്റെ മേയറായും മികവുകാട്ടിയ ആൾക്ക് പക്ഷേ, പ്രധാനമന്ത്രിപദത്തിലിരുന്ന മൂന്നു വർഷം ഒട്ടും ശുഭകരമായില്ല. തുടക്കം മുതൽ വില്ലനായി എണ്ണമറ്റ വിവാദങ്ങൾ. അധികാരം നൽകിയ ബ്രെക്സിറ്റ് തന്നെ തുടക്കത്തിൽ തിരിഞ്ഞുകൊത്തി. പിന്നീടെത്തിയത് ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി.

രാജ്യത്ത് കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ അടിച്ചേൽപിച്ച ജോൺസൺ പരിവാരത്തെ കൂട്ടി ലഹരിവിരുന്നുകളുമായി കൂത്താടിയെന്നായിരുന്നു റിപ്പോർട്ടുകൾ. അന്വേഷണങ്ങളിൽ അവ തെളിയുകയും പിഴ ലഭിക്കുകയും ചെയ്തതോടെ നാണക്കേടായി. ഏറ്റവുമൊടുവിൽ ലൈംഗികപീഡന പരാതികളുടെ നിഴലിലുള്ള ഒരാളെ പിടിച്ച് പാർട്ടി വിപ്പാക്കുകകൂടി ചെയ്തപ്പോൾ സ്വന്തം പാളയത്തിൽ തന്നെ പട തുടങ്ങി. രണ്ടു പേരിൽ തുടങ്ങിയ രാജി അവസാനം 60ൽ എത്തിയപ്പോഴേക്ക് പാർട്ടി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ പാർട്ടി നേതൃപദവി ഒഴിഞ്ഞ ജോൺസൺ അടുത്ത നേതാവ് എത്തിയാൽ പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന് അറിയിച്ച് തൽക്കാലം രക്ഷപ്പെടാനായി ശ്രമം. അതും കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

എട്ടു മന്ത്രിമാർകൂടി രാജിവെച്ചു

ബോറിസ് ജോൺസൺ മന്ത്രിസഭയിൽ രാജിവെച്ചവരുടെ പട്ടിക നീളുന്നു. വ്യാഴാഴ്ചമാത്രം രാജി നൽകിയത് എട്ടു പേർ. ജോർജ് ഫ്രീമാൻ, ഡാമിയൻ ഹിൻഡ്സ്, ഹെലൻ വാട്‍ലി, ബ്രാൻഡൺ ലൂയിസ്, ജെയിംസ് കാട്രിഡ്ജ്, മൈക്കൽ ഡോണിലാൻ, ഗയ് ഓപർമാൻ, ക്രിസ് ഫിലിപ് എന്നിവരാണ് മന്ത്രിസഭവിട്ടത്. പുതുതായി ചുമതല ലഭിച്ച 48 മണിക്കൂർ തികയുംമുമ്പ് പദവിവിട്ട് മടങ്ങിയ മൈക്കൽ ഡോണിലാൻ ആണ് ഇവരിൽ പുതുമുഖം. ജോൺസൺ മന്ത്രിസഭയിൽ വിവിധ പദവികളിലിരുന്ന 60 പേരാണ് ഇതോടെ മണിക്കൂറുകൾക്കിടെ രാജിവെച്ചത്. ഇത്രയും പേർ വിട്ട മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നറിഞ്ഞിട്ടും പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുംവരെ തുടരുമെന്ന നിലപാടിലാണ് ജോൺസൺ.

സാധ്യതാ പട്ടികയിൽ മുന്നിൽ ബെൻ വാലസ്

പാർട്ടി ആവശ്യപ്പെട്ടതിനു പിറകെ രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ കൺസർവേറ്റിവ് കക്ഷിയിൽനിന്ന് സാധ്യതയേറെ കൽപിക്കപ്പെടുന്നത് പ്രതിരോധമന്ത്രി ബെൻ വാലസിനെന്ന് റിപ്പോർട്ടുകൾ. 1999ൽ സ്കോട്ടിഷ് പാർലമെന്റ് അംഗമായി രാഷ്ട്രീയ നേതൃരംഗത്ത് തുടക്കമിട്ട വാലസ് 2005ൽ ബ്രിട്ടീഷ് പാർലമെന്റംഗമായി. പിന്നീട് പല പദവികൾ വഹിച്ചതിനൊടുവിലായിരുന്നു ജോൺസൺ മന്ത്രിസഭയിൽ പ്രതിരോധ സെക്രട്ടറിയായത്.

ബ്രക്സിറ്റ് മുതൽ പാർട്ടിഗേറ്റ് വരെ; ഒടുക്കം രാജി

ലണ്ടൻ: ലണ്ടൻ മേയറായിരിക്കെ വിരുന്നെത്തിയ 2012ലെ ഒളിമ്പിക്സ് വൻ വിജയമാക്കാൻ മുന്നിൽനിന്ന നായകനായി ഗ്ലാമർ തുടക്കം. ബ്രക്സിറ്റ് വഴി ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുകടത്തുമെന്ന വാഗ്ദാനവുമായി കൺസർവേറ്റിവുകളെ വൻ വിജയത്തിലേക്ക് നയിച്ച് പ്രധാനമന്ത്രി പദം. ആഘോഷമാകേണ്ടിയിരുന്ന ഭരണകാലം പക്ഷേ, മുൾപാതയായത് അതിവേഗം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വൻ വീഴ്ചകൾ. സർക്കാറിനെ മുനയിൽ നിർത്തിയ ലഹരി പാർട്ടികൾ, സ്വന്തം പാർട്ടിയിലെ മുതിർന്ന അംഗം പ്രതിയായ ലൈംഗിക പീഡന കേസ്... എന്നിങ്ങനെ തൊട്ടതെല്ലാം പിഴച്ചതിനൊടുവിലാണ് ബോറിസ് ജോൺസൺ എന്ന മുൻ മാധ്യമപ്രവർത്തകന്റെ മടക്കം. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ കരിയറിന്റെ നാൾവഴി:

  • 2001-2008: ഹെൻലി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റംഗം
  • 2008-2016: ലണ്ടൻ മേയർ. 2012ലെ ഒളിമ്പിക്സ് ഈ കാലയളവിൽ
  • 2016: ബ്രക്സിറ്റ് ആവശ്യവുമായി സമരത്തിന് നേതൃത്വം. ഹിതപരിശോധനയിൽ ബ്രക്സിറ്റ് പാസായതോടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവെച്ചു.
  • 2001-2008: തെരേസ മേയ്ക്കു കീഴിൽ വിദേശകാര്യ സെക്രട്ടറി. ബ്രക്സിറ്റ് നിലപാടിന്റെ പേരിൽ മേയ് മന്ത്രിസഭയിൽനിന്ന് 2008 ജൂലൈയിൽ രാജി.
  • ജൂലൈ 7, 2019: തെരേസ മേയ് രാജിവെച്ചു.
  • ജൂലൈ 23 , 2019: കൺസർവേറ്റിവ് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിറ്റേന്ന് പ്രധാനമന്ത്രി പദത്തിൽ. പിന്നാലെ ബ്രക്സിറ്റ് കരാറിനെ ചൊല്ലിയുള്ള നിരന്തര പ്രശ്നങ്ങൾ.
  • നവംബർ 06, 2019 പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
  • ഡിസംബർ 12, 2019: മികച്ച ഭൂരിപക്ഷത്തോടെ ജോൺസൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മാർഗരറ്റ് താച്ചർക്കു ശേഷം ഏറ്റവും മികച്ച തുടർവിജയം നേടുന്ന നേതാവ്.
  • ജനുവരി 23, 2020: യു.കെ പാർലമെന്റ് കടന്ന ബ്രക്സിറ്റ് നിയമമായി. ആറു ദിവസം കഴിഞ്ഞ് യൂറോപ്യൻ പാർലമെന്റും അംഗീകാരം നൽകി.
  • മാർച്ച് 23, 2020: ബ്രിട്ടനിൽ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചു.
  • ഏപ്രിൽ 05, 2020: കോവിഡ് ബാധിച്ച് ജോൺസൺ ആശുപത്രിയിൽ. ഐ.സി.യു വാസവും കഴിഞ്ഞ് തിരിച്ചെത്തി.
  • നവംബർ 30, 2021: കോവിഡ് ലോക്ഡൗൺ നിലനിൽക്കുന്ന സമയത്ത് സർക്കാർ ഓഫിസുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ ലഹരി വിരുന്നുകൾ നടത്തിയെന്ന 'പാർട്ടിഗേറ്റ്' ആരോപണം പുറത്ത്.
  • ഫെബ്രുവരി 03, 2022: ജോൺസനു കീഴിൽ പ്രധാന സഹായിയായിരുന്ന മുനീറ മിർസ രാജിവെച്ചു. പിന്നാലെ മൂന്നുപേരും.
  • ഏപ്രിൽ 12, 2022: ലോക്ഡൗൺ കാല ലഹരിപാർട്ടിയിൽ പങ്കെടുത്തതിന് 50 പൗണ്ട് പിഴ. നിയമലംഘനത്തിന് പിടിയിലാകുന്ന രാജ്യ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷം.
  • മേയ് 22, 2022: പാർട്ടിഗേറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത്. ജോൺസന്റെ വീട്ടിലും ഓഫിസിലുമായി കോവിഡ് ലോക്ഡൗൺ കാലത്ത് നടന്നത് 16 ലഹരി വിരുന്നുകൾ. ജീവനക്കാരിൽ പലരും അമിതമായി മദ്യപിച്ചിരുന്നതായും കണ്ടെത്തി.
  • ജൂൺ 6, 2022: അവിശ്വാസ വോട്ടെടുപ്പിൽ വിജയം.
  • ജൂൺ 15, 2022: പ്രധാനമന്ത്രിയുടെ ധാർമിക ഉപദേഷ്ടാവ് ക്രിസ്റ്റഫർ ഗേർഡ്റ്റ് രാജിവെച്ചു.
  • ജൂൺ 24, 2022: ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളിൽ തോൽവി.
  • ജൂൺ 29, 2022: ലോക്ഡൗൺ പാർട്ടികളെ കുറിച്ച് ബോറിസ് ജോൺസൺ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോയെന്നറിയാൻ പാർലമെന്ററി സമിതി തെളിവു ശേഖരണം.
  • ജൂൺ 30, 2022: ലൈംഗിക പീഡന പരാതികളിൽ കുടുങ്ങിയ ക്രിസ് പിഞ്ചർ കൺസർവേറ്റിവ് പാർട്ടി ഡെപ്യൂട്ടി ചീഫ് വിപ്പ് പദവി രാജിവെച്ചു.
  • ജൂലൈ 5, 2022: പിഞ്ചർ വിഷയം കൈകാര്യം ചെയ്തതിൽ ജോൺസൺ പാർലമെന്റിൽ മാപ്പുപറഞ്ഞു. തൊട്ടുപിറകെ, മുതിർന്ന മന്ത്രിമാരായ സാജിദ് ജാവിദും റിഷി സുനകും രാജി നൽകി.
  • ജൂലൈ 6, 2022: നിരവധി മന്ത്രിമാർ പിന്നെയും രാജി നൽകി.
  • ജൂലൈ 7, 2022: രാജി പ്രഖ്യാപിച്ച് ജോൺസൺ.
Tags:    
News Summary - Boris Johnson: From Olympic hero to controversial hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.